ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Thursday 23 June 2022 11:17 PM IST
അറസ്റ്റിലായ ജിഷ്ണുവും ജിതിനും

തിരുവല്ല: നിലം നികത്തലുമായി ബന്ധപ്പെട്ട് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയിൽ ജിഷ്ണു (മനു- 26), സഹോദരൻ ജിതിൻ (23) എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠസദനത്തിൽ ശശിധരൻ നായരെ കമ്പിവടി കൊണ്ട് ആക്രമിക്കുകയും ഭാര്യ സോണിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മാർച്ച് 27ന് രാത്രി 9ന് വീടുകയറി ആക്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളെ സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്കർ കോളനിയിൽ പ്രദീപിനെ (43) കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. പ്രദീപിന്റെ അടുത്ത ബന്ധുക്കളാണ് ജിഷ്ണുവും ജിതിനും. ശശിധരൻ നായരും പ്രദീപിന്റെ അയൽവാസിയും തമ്മിൽ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കം മൂന്ന് കേസുകളും ചങ്ങനാശേരി എക്സൈസ് ഓഫീസിൽ കഞ്ചാവ് കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement