അക്രമം ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ:സതീശൻ

Saturday 25 June 2022 12:46 AM IST

തിരുവനന്തപുരം: പൊലീസിന്റെ മൗനാനുവാദത്തോടെയാണ് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകൾ അടിച്ച് തകർത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന നാണംകെട്ട ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ബഫർ സോണിൽ യാഥാർത്ഥത്തിൽ കുറ്റവാളികളായി നിൽക്കുന്നത് മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുൽ ഗാന്ധിയെ ശക്തമായി എതിർക്കുന്നുവെന്ന് സംഘപരിവാറിനെ ബോദ്ധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്. വിമാനത്തിൽ പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ എന്ത് നടപടിയെടുത്തു?

Advertisement
Advertisement