ഒറ്റയ്‌ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, സ്‌പ്രിംഗ്ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ; മുഖ്യമന്ത്രിയ്‌ക്കും മകൾക്കുമെതിരെ വീണ്ടും ആരോപണമുന്നയിച്ച് സ്വപ്‌ന

Wednesday 29 June 2022 6:47 PM IST

പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. രഹസ്യ ചർച്ചകൾക്കായി പലതവണ ക്ളിഫ്‌ഹൗസിൽ പോയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 2016 മുതൽ 2020 വരെയുള‌ള ക്ളിഫ്‌ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് സ്വപ്‌ന വെല്ലുവിളിച്ചു. കോൺസൽ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടിൽ പോയിട്ടുണ്ട് എന്നാൽ ഒരു പരിശോധനയുമുണ്ടായിട്ടില്ല. എക്‌സാലോജിക്കിലെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എഡിജിപിയെ മാറ്റിയതെന്തിനാണെന്നും ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും സ്വപ്‌ന ചോദിച്ചു.

മുഖ്യമന്ത്രി ജനങ്ങളോട് കള‌ളം പറയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്‌ന സഭയിൽ മുഖ്യമന്ത്രി പറഞ്ഞത് കള‌ളമാണെന്ന് അറിയിച്ചു. സ്‌പ്രിംഗ്‌ളർ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്ന് ആരോപിച്ചു. സ്‌പ്രിംഗ്ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ തന്നോട് പറഞ്ഞു. ഈ പ്രശ്‌നത്തിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായും സ്വപ്‌ന ആരോപിച്ചു. കെ.ടി ജലീലിനെതിരെയുള‌ള തെളിവുകൾ പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞു.

ക്ളിഫ് ഹൗസിൽ യുഎഇ ഭരണാധികാരിയുമായി നടന്ന കൂടിക്കാഴ്‌ച നിയമവിരുദ്ധമായിരുന്നു. ഷാർജ ഭരണാധികാരിയ്‌ക്ക് കൈക്കൂലി നൽകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. ബാഗിൽ ഉപഹാരമായിരുന്നുവെങ്കിൽ എന്തിനാണ് ഡിപ്ളോമാ‌റ്റിക് ബാഗേജ് വഴി അതയച്ചതെന്നും സ്വപ്‌ന ചോദിച്ചു.

Advertisement
Advertisement