ലാഭം തേടി കെ.എസ്.ആർ.ടി.സി: ഒരു സി.എൻ.ജി ബസിന്റെ വിലയ്ക്ക് പത്തെണ്ണമിറക്കും
തിരുവനന്തപുരം: അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സി.എൻ.ജി ബസിന്റെ സ്ഥാനത്ത് വെറും 6.5 ലക്ഷം രൂപ ചെലവഴിച്ച് പത്ത് സി.എൻ.ജി ബസുമായി കെ.എസ്.ആർ.ടി.സി. ഇത്തരത്തിലുള്ള ആദ്യ
ബസ് സർവീസിന് തയ്യാറായി. പഴയ ഡീസൽ ബസിന്റെ എൻജിൻ മാറ്റി സി.എൻ.ജി എൻജിൻ ഘടിപ്പിക്കുകയായിരുന്നു. സി.എൻ.ജി ബസ് പുതിയൊരെണ്ണം വാങ്ങാൻ വാർഷിക മെയിന്റനൻസ് ചാർജ് ഉൾപ്പെടെ വേണ്ടിയിരുന്നത് 65 ലക്ഷം രൂപയായിരുന്നു. അതിന്റെ പത്തിലൊന്നു ചെലവിലാണ് ഡൽഹിയിലെ `ജിയോ ലക്ക് ' എന്ന സ്ഥാപനം, ഡീസൽ ബസിനെ സി.എൻ.ജി ബസാക്കി മാറ്റിയത്.
ഇപ്പോൾ ആലുവയിലുള്ള ബസ് പരീക്ഷണ ഓട്ടത്തിനായി തിരുവനന്തപുരത്ത് എത്തിക്കും. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകൾ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ സർവീസിനുള്ള റൂട്ടുകൾ നിശ്ചയിക്കും. വൈകാതെ 100 ഡീസൽ ബസുകൾ സി.എൻ.ജിയിലോട്ട് മാറ്റാനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തീരുമാനം.
ഡീസൽ ബസിന്റെ ഇരട്ടി വിലയ്ക്ക് മൈലേജ് കുറഞ്ഞ 700 സി.എൻ.ജി ബസ് വാങ്ങാനുള്ള തീരുമാനം വലിയ ബാദ്ധ്യതയാകുമെന്ന് കേരളകൗമുദി കഴിഞ്ഞ മാസം 23ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ആ തീരുമാനം കോർപ്പറേഷൻ പിൻവലിച്ചത്. പകരം ലാഭകരമാകുമെന്ന് കണ്ടെത്തിയവയിൽ ഒരു മാർഗമാണ് കാലാവധി കഴിഞ്ഞ ഡീസൽ എൻജിൻ ബസുകളെ സി.എൻ.ജിയിലേക്ക് മാറ്റുകയെന്നത്. ഈ ബസ് മൂന്നു വർഷം മാത്രം സർവീസ് നടത്തിയാലും ലാഭമെന്നാണ് കണക്കുകൂട്ടൽ.
ഡീസൽ സി.എൻ.ജിയിലേക്ക്
#ഡീസൽ എൻജിൻ മാറ്റി സി.എൻ.ജി എൻജിനാക്കാൻ ..................................Rs.6.5 ലക്ഷം
# സി.എൻ.ജി എൻജിനൊപ്പം
ബി.എസ് 6 ഗിയർ ബോക്സും................. Rs.15 ലക്ഷം