ലങ്കയിൽ മങ്കമാരുടെ ക്ളീൻ സ്വീപ്
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വിജയം 39 റൺസിന്
കൊളംബോ : ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 39 റൺസിന് വിജയിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരമ്പര 3-0ത്തിന് സ്വന്തമാക്കി. ഇന്നലെ കൊളംബോയിൽ നടന്ന അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 255/9 എന്ന സ്കോർ ഉയർത്തിയശേഷം ലങ്കയെ 47.3ഓവറിൽ 216 റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു. നേരത്തേ മൂന്ന് ട്വന്റി-ട്വന്റികളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്നലെ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 88 പന്തുകളിൽ ഏഴു ഫോറുകളും രണ്ട് സിക്സുമടിച്ച ക്യാപ്ടൻ ഹർമൻപ്രീത് കൗർ, 65 പന്തുകളിൽ മൂന്ന് സിക്സടക്കം പുറത്താകാതെ 56 റൺസ് നേടിയ പൂജ വസ്ത്രാകാർ,50 പന്തുകളിൽ അഞ്ചുബൗണ്ടറിയടക്കം 49 റൺസ് നേടിയ ഷെഫാലി വെർമ്മ,38 പന്തിൽ അഞ്ചുബൗണ്ടറിയടക്കം 30 റൺസ് നേടിയ യസ്തിക ഭാട്യ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മേഘ്നയും പൂജ വസ്ത്രാകാറുമാണ് ലങ്കൻ ചേസിംഗിന് തടയിട്ടത്.ഹർമൻപ്രീതിന് ഒരു വിക്കറ്റ് ലഭിച്ചു.നീലാക്ഷി ഡി സിൽവ(48),ക്യാപ്ടൻ ചമരി അട്ടപ്പട്ടു(44),ഹസിനി പെരേര(39) എന്നിവർ പൊരുതിനോക്കിയെങ്കിലും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ഹർമൻപ്രീത് കൗറാണ് പ്ളെയർ ഒഫ് ദ മാച്ചും പ്ളെയർ ഒഫ് ദ സിരീസും.