നീറ്റ് വിവാദം, എ.ബി.വി.പി കളക്ടറേറ്റ് മാർച്ചിൽ സംഘർഷം
കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായുള്ള ഉന്തിലും തള്ളിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ജല പീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന എ.ബി.വി.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എ.ബി.വി.പി സംസ്ഥാന ജോ. സെക്രട്ടറി ആതിര വിജയകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്.സുബിൻ, ജില്ലാ സെക്രട്ടറി വി.അരുൺ, സംസ്ഥാന സമിതി അംഗം പാർവതി, ജില്ലാ സമിതി അംഗം ഗ്രീഷ്മ എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം അച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രൂപേഷ്, അജിത്തുണ്ണി, അക്ഷയ എന്നിവർ മർച്ചിന് നേതൃത്വം നൽകി.