അഭിമാനത്തേരിൽ നിഹാൽ
തൃശൂർ: നേട്ടങ്ങളുടെ അഭിമാന തേരിൽ നിഹാൽ സരിൻ. ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ബോർഡിൽ സ്വർണം നേടുന്ന ആദ്യമലയാളിയായി നിഹാൽ. ഓപ്പൺ വിഭാഗത്തിൽ അഞ്ച് ബോർഡുകളിൽ രണ്ടാം ബോർഡിലാണ് 18ാം വയസിലെ ഈ സുവർണ നേട്ടം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ ബി ടീമിനൊപ്പം നിഹാൽ വെങ്കലവും നേടി.
ആദ്യമായി ചെസ് ഒളിമ്പ്യാഡിൽ പങ്കെടുത്തത് തൃശൂർ സ്വദേശി എൻ.ആർ.അനിൽ കുമാറാണ്. അതിന് ശേഷം ജി.എൻ.ഗോപാൽ, നിഹാൽ സരിൻ, എസ്.എൽ.നാരായണൻ എന്നിവരാണ് ഒളിമ്പ്യാഡിൽ പങ്കെടുത്തിട്ടുള്ള മലയാളികൾ.
ഇന്ത്യയുടെ എ ടീം അംഗമായ എസ്.എൽ.നാരായണനും ഇത്തവണ മികച്ചകളി പുറത്തെടുത്തിരുന്നു. ആറാം വയസിൽ അന്താരാഷ്ട്ര ഫിഡേ റേറ്റഡ് താരമായ നിഹാൽ സരിൻ പ്രായംകുറഞ്ഞ അന്താരാഷ്ട്ര ഫിഡേ റേറ്റഡ് താരമാണ്. തൃശൂർ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിൽ പഠിക്കുമ്പോൾ ചെസ് കോച്ചായിരുന്ന മാത്യു.പി.ജോസഫ് പോട്ടൂരാണ് നിഹാലിന്റെ ആദ്യഗുരു. എം.ബി.മുരളീധരൻ, പ്രൊഫ.എൻ.ആർ.അനിൽകുമാർ, സി.ടി.പത്രോസ്, കെ.കെ.മണികണ്ഠൻ എന്നിവർ നിഹാലിന്റെ പ്രതിഭയെ മിനുക്കിയെടുത്തു. ശ്രീനാഥ് നാരായണൻ, വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ചെസ്റ്റ് അക്കാഡമി എന്നിവരുടെ പരിശീലനവും കരുത്തായി. ഒരേസമയം വിവിധ പ്രായത്തിലുള്ള 112 കളിക്കാരെ ഒറ്റയ്ക്ക് നേരിട്ട് വിജയം വരിച്ച അഭിമാനനേട്ടവും നിഹാൽ പത്താം വയസിൽ സ്വന്തമാക്കി.
തൃശൂർ പൂത്തോളിൽ ഡോ.എ.സരിന്റെയും ഡോ.ഷിജിൻ എ.ഉമ്മറിന്റെയും മകനാണ്.
ഇന്ത്യയ്ക്ക് ഇരട്ട വെങ്കലം
ഉസ്ബെക്കിനും യുക്രെയിനും സ്വർണം
പതിനൊന്ന് റൗണ്ടുകളിലായി നടന്ന ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാനും വനിതാ വിഭാഗത്തിൽ യുക്രെയിനുമാണ് സ്വർണം നേടിയത്. ഓപ്പൺ വിഭാഗത്തിൽ അർമേനിയയാണ് വെള്ളി നേടിയത്. മലയാളി താരം നിഹാൽ സരിൻ, ഡി.ഗുകേഷ്, പ്രഗ്നാനന്ദ, അധിബൻ, റൗണക്ക് സധ്വനി എന്നിവരുൾപ്പെട്ട ഇന്ത്യയുടെ ബി ടീം വെങ്കലം സ്വന്തമാക്കി. അവസാന റൗണ്ടിൽ ജർമനിയെ 3-1ന് കീഴടക്കിയാണ് ഇന്ത്യൻ സംഘം വെങ്കലമണിഞ്ഞത്.
ഉസ്ബെക്ക് ഫൈനൽ റൗണ്ടിൽ നെതർലൻഡ്സിനെ 2-1ന് കീഴടക്കിയാണ് സ്വർണം ഉറപ്പിച്ചത്. മലയാളി താരം എസ്.എൽ നാരായണൻ,ഹരികൃഷ്ണ, അർജുൻ,ശശികിരൺ എന്നിവർ മത്സരിച്ച ഇന്ത്യ എടീം നാലാം സ്ഥാനത്താണ്.
അമേരിക്കൻ ചെക്ക്
വനിതകളിൽ പത്താം റൗണ്ട് കഴിയുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ വനിതാ എ ടീം എന്നാൽ ഇന്നലെ അമേരിക്കയോട് 1-3ന് തോറ്റതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കൊനേരു ഹംപി, താനിയ സച്ച് ദേവ്,വൈശാലി,ഹരിക, ഭക്തി എന്നിവരുൾപ്പെട്ട ടീമാണ് വെങ്കലം നേടിയത്. ടൂർണമെന്റിൽ ഒന്നാം സീഡായിരുന്നു ഈ ഇന്ത്യൻ ടീം. അമേരിക്ക ഏഴാം സീഡും. അവസാന റൗണ്ടിൽ പോളണ്ടിനെ വീഴ്ത്തിയാണ് യുക്രെയിൻ പൊന്നിലേക്ക് എത്തിയത്. റഷ്യൻ അധിനിവേശത്തിൽ വലയുന്ന യുക്രെയിൻ ജനതയ് ക്കാരു ആശ്വാസമായി ഈ ജയം. ജോർജിയ വെള്ളി നേടി.
നാരായണനും
തിളങ്ങി
ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീമിനൊപ്പം കളിച്ച തിരുവനന്തപുരം സ്വദേശി എസ്.എൽ നാരായണൻ നല്ല പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. 8 മത്സരങ്ങളിൽ നിന്ന് 5.5 പോയിന്റ് നേടി. 4 ജയം , 3 സമനില, ഒരു തോൽവി എന്നിങ്ങനെയാണ് നാരായണന്റെ പ്രകടനം.