ഫിഫ വിലക്കിന് പിന്നാലെ അടിയന്തര ഇടപെടലുമായി കേന്ദ്ര സർക്കാർ, സുപ്രീം കോടതിയിൽ അപേക്ഷ നൽകി

Tuesday 16 August 2022 7:19 PM IST

ന്യൂഡൽഹി: ആൾ ഇന്ത്യ ഫുട്ബാൾ ഫെ‌‌‌‌ഡറേഷനെ വിലക്കിയ ഫിഫ നടപടിക്ക് പിന്നാലെ അടിയന്തര നടപടിയുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. എ ഐ എഫ് എഫുമായി ബന്ധപ്പെട്ട കേസിൽ ഉടനടി വാദം കേൾക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അവശ്യപ്പെട്ടു. ഇന്ത്യയെ സസ്പെൻഡ് ചെയ്തു കൊണ്ട് ഫിഫ കത്തയച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദം കേൾക്കുന്ന ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂ‌ഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചിനെ അറിയിച്ചു. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇത് ആദ്യ വിഷയമായി പരിഗണിക്കാൻ ശ്രമിക്കാമെന്ന് സോളിസിറ്റർ ജനറലിന്റെ കത്തിന് മറുപടിയായി ഹൈക്കോടതി ബഞ്ച് അറിയിച്ചിട്ടുണ്ട്.

എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടൊപ്പം 2022-ലെ അണ്ടര്‍-17 വനിതാ ലോകകപ്പിനുള്ള ആതിഥേയ പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയും ചെയ്തു. അതേസമയം എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എ.ഐ.എഫ്.എഫ് അഡ്മിനിസ്‌ട്രേഷന്‍ എ.ഐ.എഫ്.എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും എന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.