ഓണവിപണി ഉണർന്നു; നഗരത്തിൽ തിരക്കേറി

Thursday 25 August 2022 1:36 AM IST

പാലക്കാട്: ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ന​ഗരത്തിലെ വിപണികളിൽ തിരക്കേറുന്നു. വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, പച്ചക്കറി, പലചരക്ക് കടകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളും സജീവമാണ്. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. സാധാരണക്കാർക്ക്‌ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡ്‌, സപ്ലൈകോ, ഹോർട്ടികോർപ്‌, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണിയും ഉടനെ സജീവമാകും.

കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ വ്യാപാരികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസിലും സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാ​ഗമായി പൂക്കളമൊരുക്കുന്നതിന് പൂവിപണിയും സജീവമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. വസ്‌ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറെ അനുഭവപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വൻ ഓഫറുകളും സമ്മാനങ്ങളുമാണ് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. വിൽപ്പന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പല സ്ഥാപനങ്ങളിലും താത്കാലികമായി കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

സദ്യയ്ക്കുള്ള ഇലയും പച്ചക്കറിയും വിൽക്കുന്ന ന​ഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയ അങ്ങാടിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബേക്കറിയിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലും ചിപ്സ്, ശർക്കരവരട്ടി വിൽപ്പനയും സജീവമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഉള്ളതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ വിറ്റുവരവ്‌ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.

പ്രതീക്ഷയിൽ കച്ചവടക്കാർ

കടകളിലെല്ലാം ഓഫറുകളുടെ പെരുമഴക്കാലമാണ്‌. ഉത്പന്നങ്ങൾക്ക്‌ ആകർഷകമായ ഡിസ്‌കൗണ്ടുമുണ്ട്‌. വസ്‌ത്ര വിപണിയിലും ഇലക്‌ട്രോണിക്‌സ്‌ മേഖലയിലുമാണ്‌ ആവശ്യക്കാരേറെ. ബോണസ്‌ കാലമായതിനാലും ഗൃഹോപകരണങ്ങളും ആഭരണങ്ങളും കൂടുതൽ വിറ്റഴിയുന്നതിനാലും വൻ പ്രതീക്ഷയിലാണ്‌ വ്യാപാരികൾ. ഖാദി - കൈത്തറി മേളകൾക്ക്‌ പലയിടങ്ങളിലും തുടക്കമായി. ജി.എസ്‌.ടി നിബന്ധനകളിൽ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളും ഓൺലൈൻ വ്യാപാരവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ വ്യാപാരികൾ. ഓണക്കാലത്ത്‌ കച്ചവടത്തിൽ 40 - 45 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.

Advertisement
Advertisement