ശബരിമല ശ്രീകോവിൽ മേൽക്കൂരയുടെ അറ്റകുറ്റപ്പണി കഴിഞ്ഞു
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച അടയ്ക്കുന്ന ജോലികൾ ഇന്നലെ ഉച്ചയ്ക്ക് പൂർത്തിയായി. വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ചോർച്ചയുണ്ടായില്ല. അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാസം 29നാണ് ആരംഭിച്ചത്. ശ്രീകോവിലിനുള്ളിൽ വെള്ളം വീണതിനെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ പതിമൂന്നിടങ്ങളിൽ ചോർച്ച കണ്ടെത്തിയിരുന്നു. മേൽക്കൂരയിലെ സ്വർണപ്പാളികൾ ഉറപ്പിച്ച തുരുമ്പിച്ച ആണികൾ മാറ്റി പുതിയവ ഘടിപ്പിച്ചു. കാലപ്പഴക്കത്താൽ ഇളകിപ്പോയ സിലിക്കൺ പശയ്ക്ക് പകരം പുതിയ പശ ഒട്ടിച്ചു. പി.പി.അനന്തനാചാരിയുടെ നേതൃത്വത്തിലായിരുന്നു പണി. തിരുവാഭരണം കമ്മിഷണർ ജി.ബൈജു, ചീഫ് എൻജിനിയർ ആർ. അജിത്കുമാർ, വിജിലൻസ് എസ്. പി സുബ്രഹ്മണ്യം, എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, എക്സിക്യുട്ടീവ് എൻജിനിയർ രഞ്ജിത്ത് ശേഖർ, ഹൈക്കോടതി നിരീക്ഷകൻ എ.എസ്.പി. കുറുപ്പ് എന്നിവർ മേൽനോട്ടം വഹിച്ചു.