ലൈംഗികാതിക്രമം: ജർമ്മൻ വനിതയുടെ വിസ റദ്ദാക്കിയതിന് സ്റ്റേ
കൊച്ചി: സിസ്റ്റർ ഹാറ്റൂൺ ഫൗണ്ടേഷന്റെ തിരുവല്ലയിലെ ഏഷ്യൻ സെക്‌ടർ ഹെഡ്ക്വാർട്ടേഴ്‌സ് ജനറൽ സെക്രട്ടറി ഏലിയാസ്
ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നു പരാതി നൽകിയ ജർമ്മൻ വനിതയുടെ വിസ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജർമ്മൻ വനിത നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ഹർജി സെപ്തംബർ 23നു വീണ്ടും പരിഗണിക്കും. ഏലിയാസിനും കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
ഫൗണ്ടേഷനു കീഴിലുള്ള സ്കൂളിൽ ജർമ്മൻ ഭാഷ പഠിപ്പിക്കാൻ ഒരു വർഷത്തെ വിസയിലാണ് ഇന്ത്യയിലെത്തിയത്. പ്രതിഫലമില്ലാതെ ജോലി ചെയ്യാനെത്തിയ ഇവർക്ക് താമസസൗകര്യവും ഭക്ഷണവും വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ മോശം ഭക്ഷണവും താമസസൗകര്യവുമാണ് നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏലിയാസ് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും സമാനമായ അനുഭവമുണ്ടായതായി ചില വിദ്യാർത്ഥിനികൾ പരാതിപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. തന്റെ വിസ റദ്ദാക്കാൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഏലിയാസ് കത്തയച്ചെന്നും ഹർജിക്കാരി പറയുന്നു.