ഓണാവധി കഴിഞ്ഞതോടെ കോളടിച്ച് കെഎസ്ആർടിസി; കഴിഞ്ഞ ദിവസത്തെ മാത്രം കളക്ഷൻ എട്ട് കോടിയിലേറെ
തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരിലും മറ്റും ഓണക്കാലത്തിന് മുൻപ് ജീവനക്കാരുടെ കണ്ണീർ കണ്ട് കലങ്ങിയ കെഎസ്‌ആർടിസിയിൽ ഓണാവധിക്കാലത്ത് കാര്യങ്ങൾ കലങ്ങിത്തെളിയുന്നു. ഓണാവധി കഴിഞ്ഞ ദിവസമായ തിങ്കളാഴ്‌ച കെഎസ്ആർടിസിയിലെ പ്രതിദിന കളക്ഷൻ 8.4 കോടിയായിരുന്നു. കോർപറേഷന്റെ ചരിത്രത്തിൽ ഇത് സർവകാല റെക്കാർഡാണ്. 3941 ബസുകളാണ് അന്നേദിവസം സർവീസ് നടത്തിയത്.
സോൺ അടിസ്ഥാനത്തിൽ ഏറ്റവുമധികം കളക്ഷൻ സൗത്ത് നേടി. 3.13 കോടി രൂപ (89.44% ടാർജറ്റ്), സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്),നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർററ്റിനെക്കാൾ 107.96% .
ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%) സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്. കെഎസ്ആർടിസി സ്വിഫ്‌റ്റിന് മാത്രം 12ന് 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. റെക്കാർഡ് കളക്ഷൻ നേടാൻ സഹായിച്ച എല്ലാ ജീവനക്കാർക്കും കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ നന്ദി പറഞ്ഞു.