പട്ടാമ്പി -കുളപ്പുള്ളി പാതയുടെ തകർച്ച; വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം.എൽ.എ
ചെർപ്പുളശ്ശേരി: പട്ടാമ്പി കുളപ്പുള്ളി പാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പാതയുടെ തകർച്ചയിൽ വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സഹചര്യത്തിലാണ് എം.എൽ.എ പ്രതികരണവുമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം കേരളകൗമുദിയും റോഡിലെ യാത്രാദുരിതം റിപ്പോർട്ട് ചെയ്തിരുന്നു.
കിഫ്ബി പദ്ധതിയിൽ റോഡ് നവീകരണത്തിന് അനുമതിയായിട്ടുണ്ട്. എന്നാൽ, അതിനുമുമ്പായി തന്നെ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് 50ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മഴ കാരണം പ്രവൃത്തികൾ നടത്താൻ കഴിയാത്ത സാഹചര്യമാണ്. റോഡ് തകർച്ച രൂക്ഷമായതിനാൽ അറ്റകുറ്റപണികൾക്കായ് അനുവദിച്ച ഫണ്ടിന്റെ അപര്യാപ്തയും നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാം വകുപ്പ് മന്ത്രിയെ അറിയിച്ചതായും റോഡ് വിഷയത്തിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവലോകനയോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു.
റോഡ് ആധുനിക രീതിയിൽ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനൂകുലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ വ്യക്തമാക്കി.
ഫോട്ടോ: തകർന്നു കിടക്കുന്ന പട്ടാമ്പി കുളപ്പുള്ളി പാത
സെപ്തംബർ 13ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത