പൗരത്വ നിയമ വിവാദത്തിൽ കലങ്ങിയ ചരിത്ര കോൺഗ്രസ്

Tuesday 20 September 2022 12:42 AM IST

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലുകളോടെ, 2019 ഡിസംബർ 28ന് കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസ് വിവാദം വീണ്ടും ജനശ്രദ്ധയിലേക്ക്.

കണ്ണൂർ സർവകലാശാല ആതിഥ്യം വഹിച്ച ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവർണർ സംസാരിച്ചപ്പോഴാണ് വലിയ പ്രതിഷേധം ഉയർന്നത്. ഗവർണറും ചരിത്രകാരന്മാരും വിദ്യാർത്ഥി സംഘടനകളും നേർക്കുനേർ വന്നു. ചിലർ പ്ലക്കാർഡുയർത്തി. ഗവർണറും സദസ്സിലുള്ളവരും തമ്മിൽ വാക്‌പോരുണ്ടായി. വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഗവർണർക്കടുത്തെത്തി ശബ്ദമുയർത്തി സംസാരിച്ചു.വി.സി. ഗോപിനാഥ് രവീന്ദ്രനും ,എം.പിയായിരുന്ന കെ.കെ.രാഗേഷുമാണ് ഇർഫാൻ ഹബീബിനെ അനുനയിപ്പിച്ച് സീറ്റിലിരുത്തിയത്. തുടർന്ന് ഗവർണർ പ്രസംഗം ചുരുക്കി ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു. പ്രസംഗം പൂർത്തിയാക്കാതെ തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്ന് ഇതിനിടെ ഗവർണർ പറഞ്ഞു.

ഗവർണർ അന്ന് പറഞ്ഞത് - 'ഇരുപത്തിയാറാമത്തെ വയസ്സിൽ പാർലമെന്റേറിയനായ എനിക്ക് രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങൾ ഉയർന്നുവരുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഗവണറായത്. പൗരത്വ നിയമത്തിൽ എനിക്ക് എന്റെ വീക്ഷണമാണ് ശരി. എതിർക്കുന്നവർക്ക് അവരുടെ വീക്ഷണവും. പരിഹാരമുണ്ടാകണമെങ്കിൽ ഇരുകൂട്ടരും ചർച്ച നടത്തണം'.ഗവർണറെ വേദിയിലിരുത്തി കെ.കെ.രാഗേഷ് ഉൾപ്പെടെ പൗരത്വ ഭേദഗതിക്കെതിരെ വിമർശനമുന്നയിച്ച ചടങ്ങിൽ തന്റെ ഊഴമെത്തിയതോടെ അദ്ദേഹം തുറന്നടിക്കുകയായിരുന്നു. പ്രതിഷേധിച്ച ജെ.എൻ.യു, അലിഗഡ്, ജാമിയ മിലിയ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു നീക്കി.


പ്രതിഷേധത്തിന്റെ

തുടക്കം

ഗവർണർ തന്റെ വീക്ഷണത്തെ ന്യായീകരിച്ചതോടെ ഒന്നാം നിരയിൽ നിന്ന് കറുത്ത കോട്ടിട്ട യുവാവ് പ്രതിഷേധവുമായി വേദിക്ക് മുന്നിലെത്തി. ഇതിനിടെ പ്ളക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിനിധികളിൽ കുറേപ്പേരും എഴുന്നേറ്റു. പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് പ്രതിഷേധിക്കാനും, തനിക്ക് സംസാരിക്കാനും അവകാശമുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇതിനിടെ ,ഇർഫാൻ ഹബീബ് ഗവർണർക്കരികിലെത്തി 'ഇത്തരത്തിലാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഗാന്ധിജിയെ അല്ല, ഗോഡ്‌സെയെയാണ് ഉദ്ധരിക്കേണ്ടത്' എന്നാവശ്യപ്പെട്ടു. ഇർഫാനെ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനുൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചെങ്കിലും അദ്ദേഹം ആക്രോശം തുടർന്നു.

Advertisement
Advertisement