അനിതയുടെ കൈകൾ ഇനി ഉസ്ബെക്ക് സ്വദേശിനിക്ക് കരുത്താകും

Thursday 22 September 2022 2:21 AM IST

18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച നാഗർകോവിൽ സ്വദേശി അനിതയുടെ (42) കൈകൾ ഇനി ഉസ്ബെക്കിസ്ഥാൻ സ്വദേശിനിക്ക് കരുത്താകം. ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട 45 വയസുകാരിക്ക് ഈ കൈകൾ തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ചു. ഇത് പൂർത്തിയാകാൻ 18 മണിക്കൂറോളം വേണ്ടിവരും. കൈകളുമായെത്തിയ ഹെലികോപ്ടർ 6.30നാണ് അമൃത കാമ്പസിലെ ഹെലിപാഡിൽ ഇറങ്ങിയത്. ഇന്നലെ ഉച്ചയ്ക്കേ ഉസ്ബെക്ക് സ്വദേശിനിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയാ നടപടികൾ തുടങ്ങിയിരുന്നു.

മൈക്രോ വാ‌സ്കുലാർ ആൻഡ് പ്ളാസ്റ്റിക് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഇരുപതോളം ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നത്. ഇതുവരെ അമൃതയിൽ 11 പേരിൽ അവയവദാനത്തിലൂടെ ലഭിച്ച കൈകൾ തുന്നിച്ചേർത്തിട്ടുണ്ട്. ഫിസിയോതെറാപ്പിയും പിന്നാലെ വേണ്ടിവരും. ചികിത്സ പൂർണമായാൽ കൈകൾ ഏതാണ്ട് സാധാരണ പോലെ തന്നെ ഉപയോഗിക്കാനാകും. അനിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് മരണാനന്തര അവയവദാനം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ അമൃത ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. കിംസ് ആശുപത്രിയിൽ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. വൈകിട്ട് 5 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കിയ സംഘം 5.30 ഓടെ കൊച്ചിയിലേക്ക് തിരിച്ചു.