പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് കേന്ദ്രം, യോജിക്കാതെ കേരളം

Friday 23 September 2022 12:08 AM IST

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീങ്ങുമ്പോൾ നിരോധനം പരിഹാരമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഭീകര ബന്ധം, കള്ളപ്പണ ഇടപാട്, വർഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഉത്തർപ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങൾ നിരോധനം ആവശ്യപ്പെട്ടിട്ടുണ്ട്.ഇസ്ലാമിക് സ്‌റ്റേറ്റ് (ഐസിസ്) അടക്കമുള്ള ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ടിലെ ചിലർ ഐസിസിൽ ചേർന്നിട്ടുണ്ടെന്നും എൻ.ഐ.എയും പറയുന്നു.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടപ്പോഴും നിരോധനത്തെ സർക്കാരും സി.പി.എമ്മും അനുകൂലിച്ചിരുന്നില്ല. അഭിമന്യു കൊലപാതകത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിച്ചിരുന്നു.

സംസ്ഥാനത്ത് 31 കൊലക്കേസുകളിൽ എസ്.ഡി.പി.ഐ,​ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളാണെന്നാണ് പൊലീസ് റിപ്പോർട്ട്.

2001ൽ സിമിയെ (സ്​റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ്) നിരോധിച്ചതോടെയാണ് എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ഉണ്ടായതെന്നും സിമി പ്രവർത്തകരിൽ ഭൂരിഭാഗവും ഇപ്പോൾ പോപ്പുലർ ഫ്രണ്ടിലുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. അവരെ ഒറ്റപ്പെടുത്തണമെന്നും കുറ്റകൃത്യങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് സർക്കാർ നിലപാട്.

കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എം.എൽ.എയുമായ തൻവീർ സേട്ടിനെ ആക്രമിച്ചതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും പ്രതിയായ ഫർഹാൻ പാഷയ്‌ക്ക് പരിശീലനം നൽകിയത് കേരളത്തിലാണെന്നും കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് പരീശീലനം നടത്തിയതത്രേ. പോപ്പുലർ ഫ്രണ്ടിനെയും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ അന്ന് കർണാടക സർക്കാർ ശുപാർശ ചെയ്തിരുന്നു.

കേന്ദ്രം നിരത്തുന്ന

കാരണങ്ങൾ

തീവ്രവാദത്തിന് പണമൊഴുക്കാനും കള്ളപ്പണം വെളുപ്പിക്കാനും നിരവധി സംരംഭങ്ങൾ പോപ്പുലർ ഫ്രണ്ടിനുണ്ടെന്ന് ഇ.ഡി കണ്ടെത്തി. കേരളത്തിൽ മൂന്നാറിലടക്കം വില്ല പ്രോജക്‌ടുകൾ, അബുദാബിയിൽ ബാർ, റെസ്റ്റോറന്റ് എന്നിവയുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്ക് പണം ചെലവഴിച്ചത് പോപ്പുലർ ഫ്രണ്ടാണ്. ഇതിനായി 120കോടി രൂപ സംഘടനയുടെ അക്കൗണ്ടുകളിലെത്തി. 23 അക്കൗണ്ടുകൾ മരവിപ്പിച്ചു.

ഹിന്ദു നേതാക്കൾക്കെതിരെ ഭീകരാക്രമണത്തിന് എത്തിയ പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്‌ഫോടക വസ്തുക്കളുമായി യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവാക്കളെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്യാൻ മിലിട്ടറി കമാൻഡറുണ്ടെന്നും കേന്ദ്രഏജൻസികൾ.

ബാംഗ്ലൂർ സ്‌ഫോടനം, കൈവെട്ട്, ലൗ ജിഹാദ് എന്നിവയിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് എൻ.ഐ.എ. സ്ത്രീകൾക്കിടയിലും കാമ്പസുകളിലും സംഘടനകളുണ്ട്. കണ്ണൂരിൽ ഇവരുടെ കേന്ദ്രത്തിൽനിന്ന് ബോംബ് പിടിച്ചെടുത്തിരുന്നു.

Advertisement
Advertisement