ഐ.ആർ.ടി.ടി.എഫ് ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഇൻഡോ-റഷ്യൻ ട്രാവൽ ആൻഡ് ടൂറിസം ഫെയറിന്റെ (ഐ.ആർ.ടി.ടി.എഫ്) ലോഗോ റഷ്യൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽമന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. റഷ്യൻ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കലാണ് മൂന്ന് ദിവസങ്ങളിലായി തലസ്ഥാനത്ത് നടക്കുന്ന ഐ.ആർ.ടി.ടി.എഫ് ലക്ഷ്യമിടുന്നത്. നിലവിൽ റഷ്യൻ വിനോദ സഞ്ചാരികൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിലക്കുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന ശ്രീലങ്കയിലും വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യമല്ല. ഈ സാഹചര്യത്തിൽ റഷ്യൻ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ബാങ്ക് ഇടപാടുകൾക്ക് വിലക്കുള്ളതിനാൽ റഷ്യൻ സഞ്ചാരികൾക്കായി റഷ്യൻ ബാങ്കായ സ്ബെർ ഡൽഹിയിൽ ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. അടുത്ത ബ്രാഞ്ച് മുംബയിലും ആരംഭിക്കും. 29ന് ടാഗോർ തിയേറ്ററിലാണ് ഐ.ആർ.ടി.ടി.എഫ് ഉദ്ഘാടനച്ചടങ്ങ്. കാർമൽ കൺവെൻഷൻ സെന്ററിലാണ് 30, ഒന്ന് തീയതികളിലെ പരിപാടികൾ.