പ്രവാസിയായ ഭാര്യ നാട്ടിലെത്തി, യുവാവ് മകളുമായി പുഴയിൽ ചാടി, മൃതദേഹം കണ്ടെടുത്തു, ആറുവയസുകാരിക്കായി തെരച്ചിൽ
കൊച്ചി: ആലുവയിലെ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് ആറുവയസുകാരിയായ മകളുമായി പുഴയിൽ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ ലൈജുവിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്.മകൾ ആര്യനന്ദയെ കണ്ടെത്തുന്നതിനായി പൊലീസും അഗ്നിശമനസേനയും തെരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലൈജുവിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പുതുവാശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. ലൈജുവിന്റെ മൂത്ത മകൻ അദ്വൈത് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ളാസിൽ പഠിക്കുന്നു.
അത്താണി അസീസി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യനന്ദയെ സ്കൂളിലയയ്ക്കാം എന്നുപറഞ്ഞ് ലൈജു സ്കൂട്ടറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. സാധാരണയായി സ്കൂൾ ബസിലാണ് കുട്ടിയെ അയച്ചിരുന്നത്. എന്നാൽ അത്താണി ഭാഗത്തേയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ പിതാവ് മകളുമൊത്ത് പോവുകയായിരുന്നു. പിന്നാലെയാണ് പുഴയിൽ ചാടിയത്.
മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്തമാസം നാട്ടിലെത്തുമെന്ന് സവിത അറിയിച്ചിരുന്നു. എന്നാൽ രോഗബാധിതയായ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ലൈജു മകളുമായി പുഴയിൽ ചാടിയത്.