മുതലമടയിൽ അനധികൃത ക്വാറികൾ സജീവം; നടപടിമറന്ന് അധികൃതർ
കൊല്ലങ്കോട്: പരിസ്ഥിതി ലോല പ്രദേശമായ മുതലമടയിൽ അനധികൃതമായി പ്രവർത്തിക്കുന്നത് 15 ലേറെ ക്വാറികൾ. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കേണ്ട റവന്യൂ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകളും പൊലീസും പരിസ്ഥിതി ചൂഷണം കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപവും ഏറെയാണ്.
വ്യാപക അളവിലുള്ള ഇവിടുത്തെ ക്വാറികളുടെ പ്രവർത്തനം നടത്തിപ്പുകാരിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നിരവധി തവണ പരാതിയുമായി ഉന്നത പൊലീസ്, റവന്യൂ അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയ ദേദമന്യേ എല്ലാവരുടെയും പിന്തുണ ക്വാറി മാഫിയകൾക്കാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പേരിനൊരു സ്റ്റോപ്പ് മെമ്മോ നൽകിയത് ഒഴിച്ചാൽ ഒരു നടപടിയും റവന്യൂ വകുപ്പ് കൈക്കൊണ്ടില്ല.
നടപടിയില്ല, പരസ്പരം പഴിചാരൽ മാത്രം
മാസങ്ങൾക്ക് മുമ്പ് മുതലമട 1 വില്ലേജ് ഓഫീസർ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും തഹസിൽദാർക്കും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സ്റ്റോപ്പ് മെമ്മോയിലെ തുടർ നടപടിയെന്ന നിലയിൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകാൻ തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും അധികാരമുണ്ടെന്നിരിക്കെ അതിനു തയ്യാറാവാതെ ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്യുകയാണ് റവന്യൂ അധികൃതർ ചെയ്യുന്നത്. വില്ലേജ് ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയും വാദം. എന്നാൽ ഇത്തരത്തിൽ വകുപ്പുകൾ പരസ്പരം പഴിചാരുമ്പോഴും ക്വാറികളുടെ പ്രവർത്തനം തുടരുകയാണ്.