റിസർവ് ബാങ്കിന്റെ പ്രതീക്ഷ: വളർച്ച ഇടിയും പിന്നെ കുതിക്കും

Saturday 01 October 2022 3:50 AM IST

 നാണയപ്പെരുപ്പ നിയന്ത്രണത്തിന് ഊന്നലുമായി റിസർവ് ബാങ്ക്

 വിയോജിച്ച് സ്വതന്ത്ര അംഗം ജയന്ത് വർമ്മ

കൊച്ചി: കൊവിഡ്‌കാലത്തെ 'അക്കോമഡേറ്റീവിൽ" നിന്ന് 'വിഡ്രോവൽ ഒഫ് അക്കോമഡേഷൻ" നിലപാടിലേക്കുള്ള ചുവടുമാറ്റം ശക്തമാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. കൊവിഡിലുടനീളം തുടർന്ന, സമ്പദ്‌വളർച്ചയ്ക്ക് പിന്തുണയേകുന്ന നിലപാടിൽ നിന്നുള്ള വ്യതിചലനമാണിത്. ജി.ഡി.പി വളർച്ചയിൽ അല്പം വിട്ടുവീഴ്ച ചെയ്‌തായാലും നാണയപ്പെരുപ്പ ഭീഷണി ചെറുക്കുകയാണ് ഇപ്പോൾ ലക്ഷ്യം.

ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിലെ (എം.പി.സി) സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആർ.വർമ്മ മാത്രമാണ് ഇതിനോട് വിയോജിച്ചത്. റിപ്പോ അരശതമാനം കൂട്ടാൻ ജയന്ത് അടക്കം അഞ്ചുപേർ പിന്തുണച്ചു. സ്വതന്ത്ര അംഗം ഡോ.അഷിമ ഗോയൽ എതിർത്തു.

ഇന്ത്യ വളരും 7%

നടപ്പുവർഷം (2022-23) ഇന്ത്യ 7.2 ശതമാനം വളരുമെന്ന മുൻ പ്രതീക്ഷ ഇന്നലെ റിസർവ് ബാങ്ക് ഏഴ് ശതമാനത്തിലേക്ക് തിരുത്തി. ആഭ്യന്തരഘടകങ്ങൾ വളർച്ചയ്ക്ക് അനുകൂലമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഉത്സവകാല പശ്ചാത്തലത്തിൽ ഉപഭോക്തൃച്ചെലവ് കൂടി. മാനുഫാക്‌ചറിംഗ്, സേവന, അടിസ്ഥാനസൗകര്യ മേഖലകൾ മെച്ചപ്പെട്ടു.

രൂപയുടെ തകർച്ച മറ്റ് കറൻസികളെ അപേക്ഷിച്ച് കുറവാണ്. നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഉയർന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) തിരിച്ചെത്തി. വിദേശ നാണയശേഖരത്തിൽ ഇടിവുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണ്. റഷ്യ-യുക്രെയിൻ യുദ്ധം, ആഗോള സമ്പദ്ഞെരുക്കം, വിദേശ ഡിമാൻഡിലെ വീഴ്‌ചയും കയറ്റുമതി തളർച്ചയും എന്നിവയാണ് വലയ്ക്കുന്നത്.

വളർച്ചാപ്രതീക്ഷ

(ബ്രായ്ക്കറ്റിൽ മുൻ വിലയിരുത്തൽ)

 2022-23 : 7% (7.2%)

 ഏപ്രിൽ-ജൂൺ : 13.5%

 ജൂലായ് -സെപ്തം : 6.3% (6.2%)

 ഒക്‌ടോ-ഡിസം : 4.6% (4.1%)

 ജനുവരി-മാർച്ച് : 4.6% (4%)

 2023 ഏപ്രിൽ-ജൂൺ : 7.2% (6.7%)

നാണയപ്പെരുപ്പം കുറയും

ഇന്ത്യയിൽ ഖാരിഫ് വിളവ് കൂടി. മികച്ച മൺസൂൺ ലഭിച്ചു. വിതരണശൃംഖലയിൽ തടസങ്ങൾ കുറഞ്ഞു. ഇറക്കുമതി ഉത്‌പന്നങ്ങളുടെ വലിയവിലയാണ് തിരിച്ചടി. ഇന്ത്യ വാങ്ങുന്ന ക്രൂഡ‌്‌വില ബാരലിന് 104 ഡോളറിൽ നിന്ന് നടപ്പുവർഷം 100 ഡോളറായി കുറഞ്ഞേക്കും. ഇതുപ്രകാരം പ്രതീക്ഷിക്കുന്ന നാണയപ്പെരുപ്പം:

 2022-23 : 6.7%

 ഏപ്രിൽ-ജൂൺ : 7.1%

 ജൂലായ് -സെപ്തം : 7.1%

 ഒക്‌ടോ-ഡിസം : 6.5%

 ജനുവരി-മാർച്ച് : 5.8%

 2023 ഏപ്രിൽ-ജൂൺ : 5%

പുതുക്കിയ നിരക്കുകൾ

(മുഖ്യ പലിശനിരക്കുകൾ)

 റിപ്പോനിരക്ക് : 5.90%

 റിവേഴ്‌സ് റിപ്പോ : 3.35%

 എസ്.ഡി.എഫ് : 5.65%

 എം.എസ്.എഫ് : 6.15%

 സി.ആർ.ആർ : 4.50%

 എസ്.എൽ.ആർ : 18.00%

പലിശ എങ്ങോട്ട്?

റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. ഇത് 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശവർദ്ധന പ്രതീക്ഷിക്കാം. അതായത്, ഡിസംബറിലെ യോഗത്തിലും റിപ്പോ കൂട്ടിയേക്കാം.

ഗ്രാമീൺ ബാങ്കിലും

ഇന്റർനെറ്റ് ബാങ്കിംഗ്

റീജിയണൽ റൂറൽ ബാങ്ക് (ഗ്രാമീൺബാങ്ക്) ഇടപാടുകാർക്കുള്ള കടുത്ത നിബന്ധനകളിൽ ഇളവ് നൽകി ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗം സുഗമമാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

 ഓൺലൈൻ പേമെന്റ് സേവനദാതാക്കൾക്ക് 2020 മാർച്ചുമുതൽ ഏർപ്പെടുത്തിയ ചട്ടങ്ങൾ ഓഫ്‌ലൈൻ പേമെന്റ് സേവനദാതാക്കൾക്കും ബാധകമാക്കും.

എങ്ങനെ ബാധിക്കും?

റിപ്പോനിരക്കിന് ആനുപാതികമായി ഭവന, വാഹന വായ്‌പാപ്പലിശ കൂടുന്നത് റിയൽ എസ്‌റ്റേറ്റ് മേഖലയെയും വാഹനവില്പനയെയും സാരമായി ബാധിക്കും.

തുണച്ച് നയം; കുതിച്ച്

ഓഹരി, നേട്ടത്തോടെ രൂപ

പ്രതിസന്ധിഘട്ടത്തിൽ കരുത്തുറ്റ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന റിസർവ് ബാങ്കിന്റെ നിലപാട് ഇന്നലെ ഓഹരിവിപണിയെയും രൂപയെയും തുണച്ചു. സെൻസെക്‌സ് 1,017 പോയിന്റുയർന്ന് 57,426ലും നിഫ്‌റ്റി 276 പോയിന്റ് നേട്ടത്തോടെ 17,094ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപ ഡോളറിനെതിരെ 37 പൈസ ഉയർന്ന് 81.36ലുമെത്തി.

Advertisement
Advertisement