ബുംറ ലോകകപ്പിനില്ല
മുംബയ്: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കിന്റെ പിടിയിലായ ജസ്‌പ്രീത് ബുംറ ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ വാർത്താക്കുറിപ്പിലൂടെയാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ബുംറയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും കുറിപ്പിൽ പറയുന്നു. പുറംവേദന അലട്ടുന്ന ബുംറയെ ബി.സി.സി.ഐ മെഡിക്കൽ സംഘം വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ബുംറയെ ലോകകപ്പ് ടീമിൽ ഒഴിവാക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ അന്തിമ തീരുമാനം എടുത്തത്.
തിരുവവന്തപുരം വേദിയായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പുറം വേദന ഉണ്ടായതിനെത്തുടർന്ന് ബുംറ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. പിന്നീട് താരത്തെ പരമ്പരയിൽ നിന്നൊഴിവാക്കുകയും സിറാജിനെ ടീമിൽ എടുക്കുകയും ചെയ്തിരുന്നു. നേരത്തേ പരിക്കിനെത്തുടർന്ന് ഏഷ്യാകപ്പ് ഉൾപ്പെടെ ബുംറയ്ക്ക് നഷ്ടമായിരുന്നു.