ചെന്നൈ - ഗുഡൂർ സ്പീഡ് 130കി. മീറ്റർ, മുംബയ്, ഡൽഹി സമയം കുറയും
തിരുവനന്തപുരം: ചെന്നൈ എം.ജി.ആർ.മുതൽ ഗുഡൂർ വരെയുള്ള 134കിലോമീറ്റർ ട്രാക്കിൽ ട്രെയിനുകളുടെ വേഗത 130കിലോമീറ്ററായി കൂട്ടി. ഇതുവഴി മുംബയ്, ഡൽഹി, ആന്ധ്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം കുറയും. പുതുക്കിയ ടൈംടേബിൾ ഉടൻ പുറത്തിറക്കും.
ഇൗ റൂട്ടിൽ ഇന്നലെ 143കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒാടിച്ച് പരിശോധിച്ചു. ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യ, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ ദേശ് രത്തൻ ഗുപ്ത എന്നിവർ നേതൃത്വം നൽകി.
അതിവേഗം ട്രെയിനുകളോടിക്കാൻ ചെന്നൈ - ഗുഡൂർ റൂട്ടിലെ എല്ലാ ട്രാക്കുകളും ബലപ്പെടുത്തി. നിലവിൽ 110 കിലോമീറ്ററായിരുന്നു അനുവദിച്ചിരുന്ന വേഗത.
തിരുവനന്തപുരം - കായംകുളം - ആലപ്പുഴ - എറണാകുളം റൂട്ടിലും ഷൊർണ്ണൂർ - മംഗലാപുരം റൂട്ടിലും 2024ഒാടെ വേഗത 130കിലോമീറ്ററാക്കും. തിരുപ്പതി റൂട്ടിലെ ചെന്നൈ -റേണുഗുണ്ടെ, ആരക്കോണം - ജോലാർപേട്ട് - പോഡന്നൂർ - ഷൊർണ്ണൂർ റൂട്ടിലും ചെന്നൈ എഗ്‌മൂർ - വില്ലുപുരം - തിരുച്ചിറപ്പള്ളി - ഗിണ്ഡിഗൽ റൂട്ടിലും വേഗത കൂട്ടും.
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം:നേമത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ നാളെ ഇതുവഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കി. കൊല്ലം ജംഗ്ഷൻ–കന്യാകുമാരി മെമു, 06773 കന്യാകുമാരി–കൊല്ലം ജംഗ്ഷൻ മെമു എന്നിവയാണ് റദ്ദാക്കിയത്. ചില ട്രെയിനുകളുടെ സമയവും പുനർക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിനുള്ള 16366 നാഗർകോവിൽ ജംഗ്ഷൻ–-കോട്ടയം എക്സ്പ്രസ് ഒരുമണിക്കൂർ വൈകി ഉച്ചയ്ക്ക് 2.30 ന് നാഗർകോവിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ട കൊച്ചുവേളി–-നാഗർകോവിൽ ജംഗ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ഒന്നരമണിക്കൂർ വൈകി 3.10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.