പീഡനം : നേപ്പാളി ക്രിക്കറ്റർ അറസ്റ്റിൽ
കാഠ്മണ്ഡു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐ.പി.എൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ മുൻ താരവുമായ സന്ദീപ് ലാമിച്ചാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന താരം കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കോടതി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് പിന്നാലെ സന്ദീപിനെ നേപ്പാൾ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
കേസെടുത്തതിനു പിന്നാലെ താരത്തെ കണ്ടെത്താൻ സാധിച്ചില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാജ്യത്തേക്കു തിരികെയെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സന്ദീപ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. ‘തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപരമായി പോരാടുമെന്നാണു’ താരത്തിന്റെ പ്രതികരണം.
കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെത്തിച്ച് ക്രിക്കറ്റ് താരം പീഡിപ്പിച്ചതായാണു 17 വയസ്സുകാരിയുടെ പരാതി. കാഠ്മണ്ഡുവിലെ സിനാമംഗലിലുള്ള ഹോട്ടലിലെത്തിച്ച് ഓഗസ്റ്റ് 21ന് താരം പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തി. താരത്തിന്റെ കടുത്ത ആരാധികയായിരുന്നു പെൺകുട്ടി.