വടക്കഞ്ചേരി അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും, സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടസമയത്ത് ജോമോൻ മദ്യലഹരിയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഇയാളുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി വാഹന പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ബസുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് നിർദേശം.
അതേസമയം, അപകടത്തിൽ മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. എറണാകുളം സ്വദേശിനി എൽന ജോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കണ്യാട്ട്‌നിരപ്പ് പള്ളിയിലും, കൊല്ലം വെളിയം സ്വദേശി അനൂപിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലും നടക്കും. വിദേശത്തുള്ള സഹോദരൻ എത്താൻ വൈകിയതിനെത്തുടർന്നാണ് എൽനയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്.
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന കെ. എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒൻപതുപേരാണ് മരിച്ചത്.