കനയ്യകുമാർ ; നേതാക്കൾക്ക് പിഴച്ചു

Saturday 15 October 2022 12:00 AM IST

കിസാൻസഭാ നേതാവും സി.പി.ഐ ദേശീയസെക്രട്ടേറിയറ്റംഗവുമായ അതുൽകുമാർ അൻജാൻ സി.പി.ഐയുടെ ശക്തമായ മുഖമാണ്. അദ്ദേഹമാണ് വിജയവാഡ പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുക. കോൺഗ്രസിലേക്ക് പോയ കനയ്യകുമാറിനെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഒറ്റയടിക്ക് സി.പി.ഐ ദേശീയകൗൺസിലിലേക്ക് ഉയർത്തിയത് നേതാക്കളുടെ പിഴവെന്ന് തുറന്നുപറയുന്നു അദ്ദേഹം.

പാർട്ടി കോൺഗ്രസിന്റെ മുഖ്യ ചർച്ചാവിഷയമെന്താകും?

- 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയവാഡ പാർട്ടി കോൺഗ്രസിന് നിരവധി സാമൂഹ്യമാനങ്ങളുണ്ട്. ബി.ജെ.പി ഭരണത്തെ പരാജയപ്പെടുത്താവുന്ന ഇടതു, മദ്ധ്യവർത്തി സമീപനത്തിലൂന്നിയ രാഷ്ട്രീയനിലപാടുകൾക്ക് പ്രതിപക്ഷപാർട്ടികൾ ആത്മാർത്ഥമായി ഒരുമിക്കുമോ എന്നതാണ് പ്രധാനചോദ്യം. രാജ്യചരിത്രത്തെക്കുറിച്ച് പോലും കൃത്യമായ ബോദ്ധ്യമില്ലാതെയാണ് പ്രധാനമന്ത്രിയുടെ സംസാരം. മതം, ജാതി, ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.

2018ൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതരജനാധിപത്യ കക്ഷികളുടെ വിശാലഐക്യത്തിന് ആഹ്വാനംചെയ്ത സി.പി.ഐ ഇപ്പോൾ കോൺഗ്രസിന്റെ വിശ്വാസ്യതയെ സംശയിക്കുന്നു?

2019ൽ കോൺഗ്രസ് കരുതിയത് അവർക്കൊറ്റയ്ക്ക് ബി.ജെ.പി ഭരണകൂടത്തെ തോല്പിക്കാനാകുമെന്നാണ്. ആഭ്യന്തരപ്രശ്നങ്ങളാൽ അവർക്ക് ശരിയായ പോരാട്ടം കാഴ്ചവയ്ക്കാനായില്ല. രാഹുൽഗാന്ധി എന്തിന് അമേത്തിയെ കൈവിട്ടു. ഇന്ദിരാഗാന്ധി ആർ.എസ്.എസ്- ബി.ജെ.പിയോടും ജനതാപാർട്ടിയോടും ഏറ്റുമുട്ടിയപ്പോഴൊന്നും റായ്ബറേലിയെ കൈവിട്ടിരുന്നില്ല. ഇദ്ദേഹം വയനാട്ടിൽ വന്നതെന്തിന്? എന്തുകൊണ്ട് തിരുവനന്തപുരത്ത് മത്സരിച്ചില്ല? ഭാരത് ജോഡോയാത്ര എന്തുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പോകുന്നില്ല. നാഷണൽ ഹെറാൾഡ് കേസും വാധ്ര കേസുമൊക്കെ വരുന്നതിനാലാണോ? ജനങ്ങളുടെ കോടതിയിൽ ഇതിനുത്തരം നൽകേണ്ടിവരും.

പ്രാദേശികകക്ഷികളെ ചേർത്തുപിടിച്ച് എങ്ങനെ ബദൽ യാഥാർത്ഥ്യമാക്കും?

വൈരുദ്ധ്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാനസ്വഭാവമാണ്. ഇടതു, മദ്ധ്യവർത്തി സമീപനത്തിലേക്ക് എല്ലാവരെയും ഒരുമിപ്പിക്കാൻ മുൻകൈയെടുക്കാനാവുക ഇടതുപക്ഷത്തിനാണ്. 2004ൽ നമ്മളത് തെളിയിച്ചു. നമ്മുടെ 64 എം.പിമാരാണ് അന്ന് യു.പി.എ സർക്കാരിനെ താങ്ങിനിറുത്തിയത്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിജയമുറപ്പാണോ, ന്യൂനപക്ഷങ്ങൾ ഭയാശങ്കയിലാണ്?

ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തെ വിശ്വാസമുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ജനത കരുതുന്നത് അവരുടെ വോട്ടുകൾ ജനാധിപത്യപ്രക്രിയയിൽ എണ്ണപ്പെടുന്നില്ലെന്നാണ്. അവരെല്ലാം വിശ്വസിക്കുന്നത് ഇടത്, ജനാധിപത്യ പാർട്ടികളിൽ മാത്രമാണ്.

വിശാല പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് പറയുമ്പോൾ ഹരിയാനയിൽ അടുത്തിടെ നടന്ന റാലിയിൽ സി.പി.എം പങ്കെടുത്തു, സി.പി.ഐ വിട്ടുനിന്നു ? .

ഞങ്ങൾ അഴിമതിക്കും വർഗീയതയ്ക്കും കറുത്ത ശക്തികൾക്കുമെതിരെയാണ് പോരാടുന്നത്. അഴിമതിക്കും തട്ടിപ്പിനും കഠിനതടവിന് ശിക്ഷിക്കപ്പെട്ട ദേവിലാലിന്റെ മകൻ ഓംപ്രകാശ് ചൗതാലയും അദ്ദേഹത്തിന്റെ മകൻ അജയ് ചൗതാലയുമാണ് റാലി സംഘടിപ്പിച്ചത്. പത്തുവർഷം വരെ ജയിലിൽ കിടന്ന അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഓംപ്രകാശ് ചൗതാലയുടെ പേരമകൻ ഹരിയാന ബി.ജെ.പി സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്. ആശയപരമായ ശുദ്ധത വിഷയമല്ലെന്ന് സി.പി.എം ചിന്തിക്കുന്നുണ്ടാവാം. അതവരുടെ തീരുമാനം.

കമ്മ്യൂണിസ്റ്റ് ഏകീകരണത്തോട് സി.പി.എം മുഖം തിരിക്കുന്നു?

ജ്യോതിബസു തന്നെ പറഞ്ഞില്ലേ, 1996ൽ സി.പി.എം പ്രധാനമന്ത്രിപദം നിരസിച്ചത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന്. ബി.ടി. രണദിവെ പ്രമുഖ ചരിത്രകാരൻ ബിപിൻചന്ദ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, ഞാനെന്റെ ജീവിതത്തിൽ ഒരുപാട് പിശകുകൾ വരുത്തിയിട്ടുണ്ടെന്ന്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പിലേക്ക് നയിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചതാണ് അതിലൊന്ന് എന്നദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെയും ഒഴിച്ചുനിറുത്താനാവില്ലെന്നാണോ?

കോൺഗ്രസ് പാൻഇന്ത്യൻ സ്വഭാവമുള്ള പാർട്ടിയാണ്. 1969ൽ ഇന്ദിരാഗാന്ധി കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ചേർന്നു. ഇടതുപാർട്ടികളുമായി നീക്കുപോക്കുണ്ടാക്കിയില്ലെങ്കിൽ കോൺഗ്രസിന് അതിജീവനം എളുപ്പമായിരിക്കില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികമാഘോഷിക്കാൻ പോവുന്നു. എന്തുകൊണ്ടാണിപ്പോഴും ഹിന്ദിബെൽറ്റിൽ സ്വാധീനമില്ലാത്തത് ?

നമ്മളൊരിക്കൽ ഹിന്ദി ബെൽറ്റിൽ ശക്തമായിരുന്നു. മണ്ഡൽ-കമണ്ഡൽ വിഷയം നമ്മളെ ദുർബലപ്പെടുത്തി. രാമജന്മഭൂമി വിഷയവും ക്ഷീണിപ്പിച്ചു. പിന്നാക്ക, പാർശ്വവത്കൃത ജനതയ്ക്ക് മതിയായ പ്രാതിനിദ്ധ്യം വേണമെന്ന തത്വാധിഷ്ഠിത നിലപാട് ഞങ്ങളെടുത്തപ്പോൾ മേൽജാതിക്കാർ നമുക്കെതിരായി. ഇന്ന് സാഹചര്യങ്ങളും ജനങ്ങളുടെ മനോഭാവവും മാറ്റാനാകും.

പാർലമെന്ററി രാഷ്ട്രീയത്തിൽ സ്ഥിതി ദയനീയമാണ് ?

അവിടെ ആദ്യം ഗോളടിക്കുന്നവരാണ് ജയിക്കുക. 51 വോട്ടുകൾ നേടുന്നയാൾ പരിഗണിക്കപ്പെടുമ്പോൾ 49 വോട്ടുകൾ നേടുന്നയാൾ പുറത്താകുകയാണ്. എല്ലാ വോട്ടുകളും അതിന്റെ എണ്ണവും പരിഗണിക്കപ്പെടണം. അങ്ങനെയാവുമ്പോഴാണ് പാർലമെന്റിന് പുറത്തുള്ള ശക്തി പരിഗണിക്കപ്പെടുക. ഹിന്ദുക്കളെല്ലാം ഒരുമിച്ച് നിൽക്കണമെന്നൊന്നും ആഹ്വാനം ചെയ്യാനാവില്ല. എല്ലാ മനുഷ്യരും ഒരുപോലെ പരിഗണിക്കപ്പെടണമെന്ന നിലപാടേ സ്വീകരിക്കാനാവൂ.

ഹിന്ദിമേഖലയിലടക്കം പാർട്ടി സ്വാധീനം മെച്ചപ്പെടുത്താനുള്ള പരിപാടി ചർച്ച ചെയ്യുമോ?

തീർച്ചയായും. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുക പാർട്ടി സംഘടനാ ശാക്തീകരണത്തിനായിരിക്കും. എങ്ങനെ നിഷേധസമീപനങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിക്കാമെന്നാണ് ചർച്ച ചെയ്യുക.

യുവാക്കളെ ആകർഷിക്കാനാവുന്നില്ലെന്ന വിമർശനമില്ലേ? നേരിട്ട് ദേശീയകൗൺസിലിലേക്കുയർത്തിയ കനയ്യ കുമാറിലർപ്പിച്ച പ്രതീക്ഷ തകർന്നില്ലേ ? അദ്ദേഹം കോൺഗ്രസിലേക്ക് പോയി ?

നമ്മളൊരു സിനിമയാണോ ഓടിക്കുന്നത്? നിങ്ങളുടെ മോഹൻലാലും യേശുദാസും ഇപ്പോഴും യുവാക്കളെ ആകർഷിക്കുന്നതെന്തുകൊണ്ടാണ്? കമ്മ്യൂണിസ്റ്റ് പാർട്ടി റാലികൾ ശ്രദ്ധിക്കൂ. 60 ശതമാനം പേരും യുവാക്കളാണ് . കൊല്ലം പാർട്ടി കോൺഗ്രസിൽ ചിലരെ വഴിവിട്ട് നമ്മൾ ഉയർത്തി, അവർ പിന്നിൽനിന്ന് കുത്തി. നേതാക്കളുടെ തെറ്റായ കണക്കുകൂട്ടലിൽ സംഭവിച്ചതാണത്. അത് നമ്മളെ പാഠം പഠിപ്പിച്ചു. പ്രൊമോട്ടർമാർ ഇപ്പോൾ മൗനത്തിലാണ്.

പാർട്ടി ഘടകങ്ങളിൽ പ്രായപരിധി നിബന്ധന കൊണ്ടുവരുന്നത് കേരളത്തിൽ വിവാദമായി?

മാർഗരേഖ കൊണ്ടുവന്നത് ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകാനാണ്. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെ അനുഭവങ്ങളെ പാർട്ടി ശരിയായി ഉപയോഗപ്പെടുത്തും.

മാർഗരേഖ നടപ്പാക്കിയാലും സജീവമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന കെ.ഇ. ഇസ്മായിലിനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് ഇളവുണ്ടാകുമോ ?

അദ്ദേഹം പാർട്ടിക്ക് വേണ്ടി ഇനിയും സേവനം ചെയ്യാനുതകുന്ന അവസ്ഥയിലാണെങ്കിൽ തീർച്ചയായും ആ സേവനം സ്വീകരിക്കും.

ജനറൽസെക്രട്ടറി മാറുമോ?

പാലത്തിലെത്തും മുമ്പേ അത് മുറിച്ച് കടക്കരുതെന്ന ചൊല്ലുണ്ട്. ജനാധിപത്യപരമായാണ് എല്ലാം തീരുമാനിക്കുന്നത്.

Advertisement
Advertisement