സഹോദരന്മാരെ ആക്രമിച്ചയാൾ പിടിയിൽ
കൊല്ലം: സഹോദരന്മാരെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതിയെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണേറ്റ വാഴത്തോപ്പിൽ വീട്ടിൽ പ്രജുവാണ് (40) പിടിയിലായത്. കോയിപ്പാട് സ്വദേശിയായ ജയിംസ് ജോർജിനും സഹോദരനായ ബിനോയ്ക്കും കുത്തേറ്റ കേസിലാണ് അറസ്റ്റ്.
ജൂലായ് 10ന് രാത്രി 10ന് ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്ത ബിനോയ് ബൈക്കിൽ വന്ന പ്രജുവും കൂട്ടാളിയായ ഹൃദയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ബിനോയ് സഹോദരനെ വിവരം അറിയിച്ചു. ശീമാട്ടി ജംഗ്ഷന് സമീപം വച്ച് പ്രതികൾ സഞ്ചരിച്ച ബൈക്ക് സഹോദരന്മാർ തടഞ്ഞു. ഇതിന്റെ വിരോധത്തിൽ പ്രജുവും ഹൃദയും ജയിംസിനെ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം കാലിൽ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ബിനോയിയെയും കുത്തി.
ഹൃദയിനെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെപേരിൽ മൂന്നോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ചാത്തന്നൂർ, കണ്ണനല്ലൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രജു.