 നേപ്പാളി സ്വദേശിനിയുടെ കൊലപാതകം റാം ബഹാദൂറിന്റെ ഡൽഹി ബന്ധം ചികഞ്ഞ് പൊലീസ്

Sunday 30 October 2022 12:40 AM IST

കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാളി സ്വദേശിനി ഭാഗീരഥിയെ (30) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കിടക്കവിരിയിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് വാടവീട്ടിൽ ഒളിപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന ഇരുടെ പങ്കാളി നേപ്പാളി സ്വദേശി റാം ബഹാദൂർ ബിസ്തിന്റെ (45) ഡൽഹി ബന്ധം തെരഞ്ഞ് അന്വേഷണസംഘം. നേപ്പാളിൽനിന്ന് കൊച്ചിയിലത്തിയ റാം ബഹാദൂർ നാട്ടിലുള്ളവരുമായി അകലം പാലിച്ചിരുന്നു. ഒപ്പം കൊച്ചിയിലുള്ളവരുമായി കൂടുതൽ അടുക്കാതെയും ശ്രദ്ധിച്ചു. എന്നാൽ ഇയാൾ പതിവായി ഡൽഹിയിൽ പോയിരുന്നു. ഇവിടെ ആരെയാണ് സന്ദർശിച്ചിരുന്നത്. എന്തായിരുന്നു യാത്രയുടെ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. റാം ബഹാദൂറിനെ പിടികൂടിയാൽ മാത്രമേ ഭാഗീരഥിയെ കൊലപ്പെടുത്താനുള്ള യഥാർത്ഥകാരണംഅറിയാനാകൂ. സംശയരോഗമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭാഗീരഥിക്ക് മുമ്പ് റാം ബഹാദൂർ യഥാർത്ഥ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കൊപ്പം കൊച്ചിയിൽ താമസിച്ചിരുന്നു. മറ്റൊരു നേപ്പാളി യുവതിക്കൊപ്പം കഴിഞ്ഞിരുവെന്ന സൂചനയുമുണ്ട്. ഇവരെ കാണാതായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ബംഗളൂരുവിൽ ജോലിചെയ്യുന്ന ഭാഗീരഥിയുടെ ബന്ധുക്കളായ രണ്ടു പേർ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്. ഭാഗീരഥിയുടെ അടുത്ത ബന്ധുക്കളോട് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാഗീരഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement