ജീവനക്കാരിയോട് അപമര്യാദ: ദേവസ്വം ഓഫീസർക്ക് നല്ലനടപ്പ് ശിക്ഷ

Wednesday 02 November 2022 12:11 AM IST

കൊച്ചി: കീഴ്ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ദേവസ്വം ഓഫീസർക്ക് നല്ലനടപ്പ് ശിക്ഷ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിൽ രണ്ടുമാസം മുമ്പ് ചുമതലയേറ്റ ഓഫീസർക്കെതിരെയാണ് യുവതി ബോർഡിലെ ആഭ്യന്തരസമിതിക്ക് പരാതി നൽകിയത്. സംഭവം വാസ്തവമാണെന്ന് കണ്ടെത്തിയ സമിതിയുടെ ശുപാർശയിലാണ് നടപടി.

'പ്രതി'ക്ക് താക്കീതും സർവീസ് ബുക്കിൽ രേഖപ്പെടുത്തലും ഇത്തരം കുറ്റം ആവർത്തിച്ചാൽ കർശന നടപടി മുന്നറിയിപ്പുമാണ് ശിക്ഷ. യുവതിയെ അനുയോജ്യമായ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റണമെന്നും ഓഫീസറുടെ വിക്രിയകൾ മൂലം ജോലിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ദിവസങ്ങളിലെ ശമ്പളം നൽകാനും ശുപാർശയുണ്ട്. പക്ഷേ പരാതി നൽകിയതിന് പിന്നാലെതന്നെ യുവതിയെ ബോർഡ് സ്ഥലംമാറ്റിയിരുന്നു.

സെപ്തംബർ 27ന് നൽകിയ പരാതിയിൽ ഒക്ടോബർ 12നാണ് സമിതി റിപ്പോർട്ട് നൽകിയത്. അന്നുതന്നെ ശുപാർശകൾ ദേവസ്വം ബോർഡ് യോഗം അംഗീകരിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ 26ന് ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറി ഉത്തരവാകുകയും ചെയ്തു. കമ്മിഷണറുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല. അപ്പോഴേ നടപടികൾ പ്രാബല്യത്തിൽ വരൂ.

ഓഫീസർ 'മാതൃകാപുരുഷൻ'

നടപടി നേരിടുന്ന ഓഫീസർ വിവാദപുരുഷനാണ്. തൃശൂരിലെ പ്രമുഖ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ കടന്നുകയറി ഡാൻസ് കളിച്ചതിനും മറ്റൊരു പ്രമുഖ ക്ഷേത്രത്തിൽ ഭക്തനോട് അപമര്യാദയായി പെരുമാറിയതിനും നടപടികളുണ്ടായി. വേറൊരു പ്രമുഖക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ പുതുവത്സരം ആഘോഷിച്ചതിന് പരിഹാരക്രിയകളും വേണ്ടിവന്നു. പുറമേ ഭാര്യയുടെ പീഡനപരാതി ബോർഡിനും ദേവസ്വം മന്ത്രിക്കും മുന്നിലുണ്ട്. പൊലീസ് കേസുമുണ്ട്. ബോർഡിലെ ഭരണകക്ഷി യൂണിയന്റെ പ്രമുഖ നേതാവ് കൂടിയായ ഓഫീസർക്ക് കാര്യമായ നടപടികളൊന്നും നേരിടേണ്ടിവന്നിട്ടില്ല.

തൃപ്രയാർ ക്ഷേത്രത്തിന് മുന്നിലെ വഴിയോരക്കച്ചവടക്കാരനെ മാരകമായി അക്രമിച്ചതിന് പത്തുദിവസം റിമാൻഡിലായ ഭരണകക്ഷി ബന്ധമുള്ള മറ്റൊരു ജീവനക്കാരനെതിരെയും നടപടിയൊന്നുമുണ്ടായില്ല.

Advertisement
Advertisement