സർക്കാർ പിന്നോട്ടില്ല, പെൻഷൻ പ്രായം കൂട്ടും; ഏകീകരണത്തിലൂടെ

Friday 04 November 2022 4:41 AM IST

■ ഘട്ടം ഘട്ടമായി വർദ്ധന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ വർദ്ധന ശക്തമായ എതിർപ്പുകൾ മൂലം മരവിപ്പിച്ചെങ്കിലും, ഏകീകരണത്തിലൂടെ ഘട്ടം ഘട്ടമായി വർദ്ധന നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സൂചന. നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം, അടുത്ത മൂന്ന് വർഷത്തെ സാമ്പത്തിക പ്രശ്നങ്ങൾ ലഘൂകരിക്കാനും ഉദ്ദേശിച്ചാണിത്.

ഉമ്മൻചാണ്ടി സർക്കാർ 2013 ഏപ്രിൽ ഒന്ന് മുതലാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 55ൽ നിന്ന് 56 ആയി ഏകീകരിച്ചത്. 2016ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാരും ആ ഏകീകരണം തുടർന്നു. വീണ്ടും ഏകീകരണം നടപ്പാക്കുന്ന പക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കുറഞ്ഞത് 57ഉം, പൊതുമേഖലയിൽ ഇത് 60ഉം ആയി ഉയർന്നേക്കും.

സാമ്പത്തിക കമ്മി നേരിടാൻ ചെലവ് കുറയ്ക്കൽ, ക്ഷേമ പദ്ധതികൾ നിയന്ത്രിക്കൽ, വായ്പാ പലിശ കുറയ്ക്കൽ, ജീവനക്കാരുടെ പുനർ വിന്യാസം, സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ, നിയമന നിരോധനം തുടങ്ങിയവയൊന്നും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. പെൻഷൻ പ്രായം കൂട്ടൽ പഠിക്കാൻ കഴിഞ്ഞ വർഷം സർക്കാർ നിയോഗിച്ച ജെ.ജോസ്, ടി.വി.ശേഖർ കമ്മിറ്റി റിപ്പോർട്ടിൽ ആരോഗ്യപരവും, സാമൂഹികവുമായ കാരണങ്ങളാൽ പെൻഷൻ പ്രായം കൂട്ടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മലയാളികളുടെ ശരാശരി ആയുസ് 1956ൽ 60ഉം പെൻഷൻ പ്രായം 55ഉം ആയിരുന്നു. 2013ൽ ശരാശരി ആയുസ് 65 ആയപ്പോൾ,പെൻഷൻ പ്രായം 56 ആക്കി. ഇപ്പോൾ ശരാശരി ആയുസ് 82.5 ആണെന്നാണ് കണക്ക്. അതിനാൽ, പെൻഷൻ പ്രായം 60 ആക്കണമെന്നാണ് ശുപാർശ. ആരോഗ്യമുള്ള സമൂഹത്തിൽ കുറഞ്ഞ വിരമിക്കൽ പ്രായം പെൻഷൻ ചെലവ് ഗണ്യമായി വർദ്ധിക്കാൻ ഇടവരുത്തും. നിലവിൽ, ജീവനക്കാരെക്കാൾ കൂടുതൽ പെൻഷൻകാരുണ്ട്.

നിലവിലെ

പെൻഷൻ പ്രായം:

■56- 70% സർക്കാർ ജീവനക്കാർ

■58- ഇ.പി.എഫ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ

■60- പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ 30% സർക്കാർ ജീവനക്കാർ,മെഡിക്കൽ കോളേജ്

അദ്ധ്യാപകർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ

സർക്കാർ സർവീസിൽ

നിലവിൽ:

■5.10ലക്ഷം ജീവനക്കാർ

■5.37ലക്ഷം പെൻഷൻകാർ

പെൻഷൻ

ബാദ്ധ്യത:

.■ 2000-01ൽ 1956 കോടി

■ 2019-20ൽ 19064 കോടി

■2021-22ൽ 26898 കോടി

വായ്പ എടുക്കാൻ

കടുത്ത നിയന്ത്രണം

■17936 കോടി-ഈ വർഷം ഡിസംബർ വരെ കേന്ദ്രാനുമതി

■13936 കോടി-ഇതിനകം എടുത്തത്

കേന്ദ്രം വെട്ടിക്കുറച്ചത്

■7000 കോടി-റവന്യു കമ്മി നികത്താനുളള ഗ്രാൻഡിൽ

■12000 കോടി-ജി.എസ്.ടി നഷ്ട പരിഹാരത്തിൽ

■3578 കോടി-കേന്ദ്ര വിഹിതത്തിൽ

■116546 കോടി- ഈ വർഷം പ്രതീക്ഷിക്കുന്ന വരുമാനം

■42786 കോടി- ധന കമ്മി

കഴിഞ്ഞ വർഷത്തെ

ശമ്പള പരിഷ്കരണം:

■45585 കോടി -ശമ്പളച്ചെലവ്

■ 26585 കോടി-പെൻഷൻ ചെലവ്

■24777 കോടി- അധിക ബാദ്ധ്യത

■4000 കോടി-ഈ വർഷം വിരമിക്കുന്ന 19000 പേർക്ക് നൽകേണ്ട ആനുകൂല്യം

Advertisement
Advertisement