സുവാരേസും കവാനിയും ഉറുഗ്വേ സംഘത്തിൽ

Sunday 13 November 2022 10:46 PM IST

മോണ്ടിവിഡിയോ : വെറ്ററൻ താരങ്ങളായ ലൂയിസ് സുവാരേസിനെയും എഡിൻസൺ കവാനിയെയും ഉൾപ്പെടുത്തി ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ ഖത്തർ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിച്ചു.

സുവാരസിന്റെയും കവാനിയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. അവർക്കൊപ്പം ലിവർപൂളിന്റെ യുവ സ്‌ട്രൈക്കർ ഡാർവിന്‍ ന്യൂനസുമുണ്ട്. മധ്യനിരയിൽ റയൽ മാഡ്രിഡിന്റെ ഫെഡറിക്കോ വാൽവർദേ, ടോട്ടനത്തിന്റെ റോഡ്രിഗോ ബെന്റാംകർ, ലുക്കാസ് ടൊറൈറോ, മാറ്റിയാസ് വെസിനോ എന്നിവരുമുണ്ട്. മാഞ്ചെസ്റ്റർയുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെല്ലിസ്ട്രിയും ടീമിലിടം പിടിച്ചു.

പ്രതിരോധത്തിൽ സീനിയർ താരം ഡീഗോ ഗോഡിനും ബാഴ്‌സയുടെ റൊണാൾഡ് അരാഹോയുമുണ്ട്. ഗോൾകീപ്പർമാരായി സെർജിയോ റൊഷെറ്റ്, ഫെർണാണ്ടോ മുസ്‌ലേര, സെബാസ്റ്റ്യൻ സോസ എന്നിവരാണുള്ളത്.

ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനും ഘാനയ്ക്കും സൗത്ത് കൊറിയക്കുമൊപ്പമാണ് ഉറുഗ്വേ മത്സരിക്കുന്നത്. നവംബർ 24-ന് സൗത്ത് കൊറിയയുമായായാണ് ആദ്യ മത്സരം.

സമൂഹമാധ്യമങ്ങളിലൂടെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ടീം പ്രഖ്യാപനം. കളിക്കാരുടെ ജന്മദേശത്തെ ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടുളള വീഡിയോയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളേയും പ്രഖ്യാപിച്ചത്.

Advertisement
Advertisement