പരിസ്ഥിതി ലോല പ്രദേശം: കോടതി തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര ഇടപെടൽ വേണം

Wednesday 16 November 2022 1:09 AM IST

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം. പിമാരുടെ യോഗം തീരുമാനിച്ചു. മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സർക്കാരിനു സമർപ്പിച്ച പ്രൊപ്പോസലുകൾ അംഗീകരിക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തണം.

ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകൾ കൂടി സി. ആർ. ഇസഡ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയോ പ്രത്യേക ഫണ്ടായോ തുക അനുവദിപ്പിക്കാൻ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേമം കോച്ചിംഗ് ടെർമിനൽ യാഥാർത്ഥ്യമാക്കാൻ എം. പിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ തീരുമാനിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു വിദേശ കമ്പനികൾക്ക് സർവ്വീസ് നടത്താൻ പോയിന്റ് ഓഫ് കോൾ അനുവദിക്കുന്നതിനും ആസിയാൻ രാജ്യങ്ങളിൽനിന്ന് ഓപ്പൺ സ്‌കൈ പോളിസിയുടെ ഗുണങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടണം.ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് എം. പിമാർ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Advertisement
Advertisement