തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങിമരിച്ചു

Thursday 17 November 2022 12:24 AM IST

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിലായിരുന്ന പൊലീസുകാരനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കുതോട് വിദ്യാഭവൻ വീട്ടിൽ ബിനുകുമാറാണ് (37) മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ ക്യാമ്പിലെ ബാരക്കിലെ മുകൾനിലയിലെ മുറിയുടെ ജനൽക്കമ്പിയിലാണ് തൂങ്ങിമരിച്ചത്. രാവിലെ ക്യാമ്പിലെ മെസിലെത്തി ഭക്ഷണം കഴിച്ചിരുന്നു.

റാന്നിയിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയോട് സൗഹൃദം സ്ഥാപിച്ച് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുശേഷം ജോലിക്ക് ഹാജരായിരുന്നില്ല.

കോട്ടയത്തെ കോട്ടൺ വേസ്റ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്തത് ഉൾപ്പെടെ സമാനമായ വേറെയും പരാതികളുണ്ട്. ബിനുവിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. ഇന്നലെ അറസ്റ്റിലാകുമെന്ന സൂചന ലഭിച്ചതിനു പിന്നാലെയാണ് എ.ആർ. ക്യാമ്പിലെത്തി ജീവനൊടുക്കിയത്.

റാന്നി സ്വദേശിയായ യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറിന്റെ ആർ.സി ബുക്ക് പണയപ്പെടുത്തി 10 ലക്ഷം രൂപ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement