സ്വകാര്യ മെഡി. കോളേജുകളിൽ ബോണ്ട് പാടില്ല: സുപ്രീം കോടതി
ന്യൂഡൽഹി:സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സർക്കാരിന് മാത്രമെ വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അനുമതിയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർവീസിലുളളവർ പഠനം നടത്തുമ്പോൾ സർക്കാരിന് ബോണ്ട് വാങ്ങാം. മറ്റാർക്കും അതിന് അധികാരമില്ല. പഠനം പൂർത്തിയാക്കിയശേഷം ഒരു വർഷം തങ്ങളുടെ കോളേജിൽ ജോലി നോക്കുകയോ, അഞ്ച് ലക്ഷം രൂപ നൽകുകയോ വേണമെന്ന സ്വകാര്യ മെഡിക്കൽ കോളേജിന്റെ ബോണ്ടിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പഠനം പൂർത്തിയാക്കി മൂന്ന് വർഷത്തിന് ശേഷമാണ് ബോണ്ടിനെതിരെ വിദ്യാർത്ഥി കോടതിയെ സമീപിച്ചത്. പണം നൽകാൻ വൈകിയാൽ എട്ട് ശതമാനം പലിശ കൂടി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബോണ്ട്. വിദ്യാർത്ഥിയുടെ വാദം അംഗീകരിച്ച് ബെഞ്ച് ഹർജിയിൽ തീർപ്പാക്കി.