കളികാണിക്കാൻ വീടുവാങ്ങി 17 ഫുട്ബാൾ പ്രേമികൾ
കളമശേരി: കങ്ങരപ്പടി മുണ്ടയ്ക്കമുഗളിലെ 17 ഫുട്ബാൾ പ്രേമികൾ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റത്, 23 ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റിലെ പഴയ കെട്ടിടംവാങ്ങി നാട്ടുകാർക്ക് മത്സരം കാണാൻ സൗകര്യം ഒരുക്കി.
വീടിന്റെ ചുവരുകളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ പതാകകൾ വരച്ചു. 20 അടി ഉയരത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു. കളികാണാൻ പന്തലിട്ടു. 55 ഇഞ്ച് ടിവിയും വാങ്ങി. ദിവസം 50-60 പേർ കളികാണാനെത്തുന്നുണ്ട്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ഫാൻസുകാർ ടീമിന്റെ കളിയുള്ള ദിവസം ചായവിതരണവും പ്ളാൻ ചെയ്യുന്നുണ്ട്.
കളമശേരി മെഡിക്കൽ കോളേജിനു സമീപം വട്ടപ്പരിത - മുണ്ടയ്ക്കാമുഗൾ റോഡരികിലെ വീട് ബക്കർ എന്നയാളിൽ നിന്നാണ് 17 പേരുടെയും പേരിൽ ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്തത്. തുല്യമാണ് എല്ലാവരുടെയും ഓഹരി.
ഈ പ്രദേശത്തെ വഴിയരികുകളിൽ വൈകുന്നേരങ്ങളിൽ സൗഹൃദക്കൂട്ടായ്മകൾ പതിവാണ്. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ പദ്ധതി. സംഘത്തിൽ രണ്ട് ബി.ടെക്കുകാർ മുതൽ ഡ്രൈവർമാരും പെയിന്റർമാരും വരെയുണ്ടെന്ന് ഉടമകളിലൊരാളും മറൈൻ എൻജിനിയറുമായ പരപ്പത്ത് ഷെമീർ പറഞ്ഞു.
ഇനി ഇവിടെ കടമുറിയും പൊതുഇടമായി ഓഫീസും പണിയും. റോഡിലെ ഇരിപ്പ് ഓഫീസ് മുറിയിലേക്ക് മാറ്റും. നേരത്തേതന്നെ സുഹൃദ്സംഘം ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റും നടത്തിയിരുന്നു. കെട്ടിടം പുതുക്കിയശേഷം സംഘത്തിന് പേരിടാനും രജിസ്റ്റർ ചെയ്യാനും പ്ളാനുണ്ടെന്ന് ഷെമീർ പറഞ്ഞു.
ക്യാപ്ഷൻ: ലോകകപ്പ് ഫുട്ബാൾ മത്സരം കാ ണുന്നതിന് സൗകര്യമൊരുക്കിയിട്ടുള്ള കങ്ങരപ്പടി മുണ്ടയ്ക്കാമുഗളിലെ വീട്