സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് സഹായകരം കോടതി വിധികൾ: ശശി തരൂർ
കോഴിക്കോട്: സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമ നിർമാണത്തേക്കാൾ സഹായകരമായത് കോടതി വിധികളാണ് ശശി തരൂർ എം.പി. സുപ്രധാന വിധി ന്യായങ്ങളിലൂടെ ന്യായാധിപൻമാർ ഇന്ത്യയുടെ ഭരണഘടനയെ നിയമങ്ങളുടെ ചട്ടക്കൂടുകൾക്ക് അപ്പുറത്തേക്ക് ഉയർത്തിയിട്ടുണ്ടെന്ന് നിയമം വിഭാവനം ചെയ്ത ഇന്ത്യ’ എന്ന വിഷയത്തിൽ കാലിക്കറ്റ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ തരൂർ പറഞ്ഞു. എൽജി.ബി.ടി.ക്യു വിഭാഗങ്ങളുടെ അവകാശങ്ങളെ അംഗീകരിച്ച വിധി അതിന് ഉദാഹരണമാണ്. വിവാദമായ കേസുകളിൽ മാദ്ധ്യമങ്ങൾ നടത്തുന്ന വിചാരണയിൽ ജൂഡീഷ്യറി ജാഗ്രത പാലിക്കണം. സാക്ഷിയുടെയും നീരീക്ഷന്റെയും സ്ഥാനത്തു നിന്ന് മാദ്ധ്യമങ്ങൾ പ്രോസിക്യൂട്ടറും വിധികർത്താക്കളുമായി മാറുന്നു.1861 ൽ ലോർഡ് മെക്കാളെ തയ്യാറാക്കിയ ഇന്ത്യൻ ശിക്ഷാനിയമം അസമത്വം നിറഞ്ഞതാണ്. അതിലെ പല വ്യവസ്ഥകളും ബ്രിട്ടനിൽ പോലും അവസാനിപ്പിച്ചിട്ടുണ്ട്. ഇതിലെ 124 (എ) എന്ന രാജ്യദ്രോഹ വകുപ്പ് സുപ്രീം കോടതി വിധി അവഗണിച്ച് സംസ്ഥാന സർക്കാരുകളും കീഴ് കോടതികളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും തരൂർ പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.എസ്.സജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, അഡ്വ.ഇ. അഞ്ജന എന്നിവർ പ്രസംഗിച്ചു.