സാഹിത്യകാരൻ സതീഷ്‌ബാബു പയ്യന്നൂരിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Thursday 24 November 2022 4:22 PM IST

തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വഞ്ചിയൂർ മാതൃഭൂമി റോഡിലുള്ള ഫ്ലാറ്റിലാണ് സതീഷ്ബാബു താമസിച്ചിരുന്നത്. അദ്ദേഹവും ഭാര്യയുമായിരുന്നു ഫ്ലാറ്റിൽ താമസം. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം സതീഷ്ബാബു ഫ്ലാറ്റിന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് സമീപത്ത് താമസിക്കുന്നവർ പറഞ്ഞത്. ബന്ധുക്കളും ഭാര്യയും രാവിലെ മുതൽ ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഇവർ എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സതീഷ്ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും വിശദ പരിശോധന ഉടൻ നടത്തുമെന്നും പൊലീസ് പറഞ്ഞു.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ്ബാബു പയ്യന്നൂർ പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.

വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും അർഹനായി.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

Advertisement
Advertisement