അടൂർ സിനിമയെ 'സ്വയംവരം" ചെയ്‌തിട്ട് 50 വർഷം
തിരുവനന്തപുരം: മലയാളത്തിന്റെ നടപ്പുരീതികളെയാകെ പൊളിച്ചെഴുതിയ അടൂർ ഗോപാലകൃഷ്‌ണന്റെ ആദ്യചിത്രം സ്വയംവരം പുറത്തിറങ്ങിയിട്ട് അമ്പത് വർഷം. ആശയാവിഷ്‌കരണത്തിലും കഥാപാത്രസൃഷ്‌ടിയിലും ശബ്‌ദസന്നിവേശത്തിലും നിർമ്മാണത്തിലും വിതരണത്തിലും സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച ന്യൂജനറേഷൻ ചിത്രമായിരുന്നു മുപ്പത്തിയൊന്നാം വയസിൽ അടൂർ പുറത്തിറക്കിയ സ്വയംവരം.
മധു,ശാരദ,ഭരത് ഗോപി,കെ.പി.എ.സി. ലളിത,അടൂർ ഭവാനി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. വടക്കൻ കേരളത്തിൽ നിന്ന് പ്രേമിച്ച് ഒളിച്ചോടിയ വിശ്വവും സീതയും തിരുവനന്തപുരത്തെത്തുന്നു. നഗരം അതിന്റെ അരികുകളിലേക്ക് ഇരുവരെയും തള്ളിമാറ്റുന്നു എന്നതാണ് കഥാതിവൃത്തം. എന്നാൽ തൊഴിലില്ലായ്‌മ, അസമത്വം, അനീതി, അഴിമതി, കുറ്റകൃത്യങ്ങൾ എന്നിവ നിറഞ്ഞ സമൂഹമനസിനെയാണ് സ്വയംവരം ചോദ്യംചെയ്‌തത്. റിലീസ് ചെയ്‌തപ്പോൾ ആദ്യ സീൻ തന്നെ കല്ലുകടിയായി. പല നിരൂപകരും ചിത്രത്തിന് ചരമക്കുറിപ്പെഴുതി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിലും തഴയപ്പെട്ടു. ദേശീയതലത്തിൽ മത്സരിക്കാനും തിരഞ്ഞെടുക്കപ്പെട്ടില്ല. വാർത്താവിനിമയ മന്ത്രാലയം ഇടപെട്ടാണ് സിനിമ ജൂറിയുടെ മുന്നിലെത്തിച്ചത്. മികച്ച സിനിമയ്‌ക്കും സംവിധാനത്തിനും നടിക്കും ഛായാഗ്രഹണത്തിനുമടക്കം നാല് ദേശീയ പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. രണ്ടരലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്. ഒന്നരലക്ഷം രൂപ ഫിലിം ഫൈനാൻസ് കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്തു. അധികം തിയേറ്ററുകളിലും ഒരാഴ്ചയ്ക്കപ്പുറം ഓടിയില്ല. ദേശീയ അവാർഡ് കിട്ടിയപ്പോൾ വീണ്ടും റിലീസ് ചെയ്തു. ഒരുമാസം കൊണ്ട് മുടക്കുമുതലും പലിശയുമെല്ലാം തിരിച്ചുവന്നു. ഫിലിം ഫൈനാൻസ് കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി മൂന്നുമാസത്തിനകം വായ്‌പയും പലിശയും തിരിച്ചടച്ചു.
'ദി ജേർണി- സ്വയംവരം അറ്റ് ഫിഫ്‌റ്റി"
സ്വയംവരത്തിന്റെ അമ്പതാം വാർഷികാഘോഷം സൂര്യ മേളയുടെ ഭാഗമായി ഇന്ന് തൈക്കാട് ഗണേശത്തിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സ്വയംവരത്തിന്റെ നിർമ്മാണക്കഥകളും യാത്രകളും വിവരിക്കുന്ന 'ദി ജേർണി- സ്വയംവരം അറ്റ് ഫിഫ്‌റ്റി" എന്ന മധു ഇറവങ്കര സംവിധാനം ചെയ്‌ത ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം അടൂർ ഗോപാലകൃഷ്‌ണൻ നിർവഹിക്കും.
വ്യക്തതയോടെ എല്ലാം പഠിച്ചശേഷമാണ് അടൂർ സ്വയംവരമൊരുക്കിയത്. എന്നെ സംബന്ധിച്ച് ഗൗരവമായി സിനിമയെ സമീപിക്കുന്ന ഒരാൾക്കൊപ്പം ജോലിചെയ്യാൻ സാധിച്ചതിന്റെ ആവേശമായിരുന്നു.
മധു, നടൻ