ശബരിമല : പവിത്ര സങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന ഭസ്മക്കുളം

Thursday 24 November 2022 11:24 PM IST

ശബരിമല : ചരിത്രവും ഐതിഹ്യവും ഉറങ്ങുന്ന ഭസ്മക്കുളം യഥാസ്ഥാനത്ത് തന്നെ പുനർനിർമ്മിക്കണമെന്ന ദേവപ്രശ്ന വിധികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പാക്കാൻ ദേവസ്വം ബോർഡ് ഇനിയും തയ്യാറായിട്ടില്ല. മാളികപ്പുറം ഫ്ളൈ ഓവർ നിർമ്മാണത്തിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ഭസ്മക്കുളം മൂടിയത്. പകരം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ കുളം നിർമ്മിക്കുകയായിരുന്നു. ഭസ്മക്കുളത്തിൽ കുളിച്ചാൽ സർവ രോഗങ്ങളും മുറുമെന്ന വിശ്വാസത്തിന് വിരുദ്ധമായായിരുന്നു പുതിയ കുളം നിർമ്മാണം.

ശബരീശ സന്നിധിയിൽ ശയനപ്രദക്ഷിണം നടത്തുന്ന ഭക്തർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനായാണ് സോപാനത്തിൽ എത്തുന്നത്. എന്നാൽ ഭസ്മക്കുളത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒ‍ഴുകിപ്പോകാൻ മതിയായ സംവിധാനങ്ങളില്ല. മലിനജലം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള മോട്ടോറുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നിന് സ്ഥാപിച്ചിരിക്കുന്ന വാട്ടർ ഫൗണ്ടൻ മോട്ടോർ പമ്പിന്റെ മിക്ക വാൽവുകളും അടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചതിനെ തുടർന്ന് ഭക്തർ തന്നെയാണ് മരച്ചില്ലകളും മറ്റും ഉപയോഗിച്ച് പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയത്. ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും എത്താൻ തയ്യാറായില്ലെന്ന് തീർത്ഥാടകർ പറഞ്ഞു.

ഐതീഹ്യം ഇങ്ങനെ,,..

തപസ്വിനിയും കന്യകയുമായിരുന്ന "ശബരി"  ശബരീപീഠത്തിൽ തപസ് അനുഷ്ഠിച്ചുവരികയായിരുന്നു. തന്റെ തപശക്തികൊണ്ട് ശബരി യോഗാഗ്നിയിൽ ലയിച്ചു. ധർമ്മശാസ്താവ് ആ ഭസ്മമെടുത്ത് ഒരു ഗർത്തത്തിൽ നിക്ഷേപിച്ചു. കാലക്രമേണ ഈ ഗർത്തം ഒരു കുളമായി മാറുകയും പൂർവികൻമാർ ഇതിന് ഭസ്മക്കുളമെന്ന് പേരിട്ടെന്നുമാണ് ഐതീഹ്യം. ഭസ്മക്കുളത്തിലെ വെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ സർവപാപങ്ങളും അലിഞ്ഞില്ലാതാകുമെന്നാണ് വിശ്വാസം.

Advertisement
Advertisement