ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്

Monday 28 November 2022 12:16 AM IST

പൂർണിയ: കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസിന് നേരെ ഇന്നലെ മദ്ധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. തുട‍ർന്ന് റിവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.

വിഷയത്തിൽ ഇടപെട്ട ലോക് താന്ത്രിക് ജനദാതൾ നേതാവ് സലീം മടവൂ‍ർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മദ്ധ്യപ്രദേശിൽ നിന്നും ആംബുലൻസ് ബിഹാ‍റിൽ പ്രവേശിച്ചപ്പോൾ തന്നെ പൊലീസ് ആംബുലൻസിന് സുരക്ഷയൊരുക്കുകയായിരുന്നു. സമയം വൈകും തോറും മൃതദേഹം മോശപ്പെട്ട അവസ്ഥയിലേക്ക് മാറുന്നതിനാൽ വെടിയേറ്റിട്ടും പൊലീസിൽ പരാതി നൽകിയ ഉടൻ ആംബുലൻസ് യാത്ര തുടരുകയായിരുന്നു.