വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം; ഡി ഐ ജി നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു
തിരുവനന്തപുരം: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡി ഐ ജി ആർ നിശാന്തിനിയെ നിയമിച്ചു. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് അഞ്ച് എസ് പിമാരടക്കമുള്ള സംഘത്തിന്റെ ചുമതല.
ഡിസിപി അജിത്കുമാർ, ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, വിഴിഞ്ഞം സംഘർഷത്തിനിടെ കെ എസ് ഇ ബി, കെ എസ് ആർ ടി സി ജീവനക്കാരെ മർദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച വൈകിട്ട് നടന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമത്തിൽ ഫോർട്ട് അസി. കമ്മിഷണർ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാർക്ക് ക്രൂരമായി മർദനമേറ്റിരുന്നു.