നൈപുണ്യ വികസനം: പുതിയ കോഴ്സില്ല

Thursday 01 December 2022 12:15 AM IST

■നിലവിലെ കോഴ്സുകളുടെ ഭാഗമാക്കും

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം വളർത്താൻ പ്രത്യേക കോഴ്സുകൾ വേണ്ടെന്നും, നിലവിലെ കോഴ്സുകളുടെ സിലബസിൽ ഉൾപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കാനുള്ള ശിൽപ്പശാലയിൽ നിർദ്ദേശം

. നാലു വർഷ ബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയായിരിക്കണമെന്നാണ് യു.ജി.സിയുടെ നിർദ്ദേശം. എന്നാൽ 20 ക്രെഡിറ്റുകളുള്ള സെമസ്റ്റർ എങ്ങനെ മൂല്യനിർണയം നടത്തുമെന്നതിൽ അദ്ധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.നാലു വർഷ ബിരുദം കോഴ്സുകൾ നടപ്പാക്കുമ്പോൾ, താത്പര്യമില്ലാത്തവർക്ക് മൂന്നാം വർഷം എക്സിറ്റ് ഓപ്ഷനിലൂടെ കോഴ്സ് അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തെയും അദ്ധ്യാപകർ എതിർത്തു. ഇത് രണ്ടു തരം വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നാണ് വിമർശനം. എന്നാൽ ഒന്നാം വർഷം തന്നെ ഡിപ്ലോമ നേടി പുറത്തു പോകാൻ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ മാനദണ്ഡം. ഇത് കേരളത്തിൽ നടപ്പാക്കിയേക്കില്ല. പുതിയ സിലബസും കരിക്കുലവും തയ്യാറാക്കുമ്പോൾ, ജോലിഭാരം ഉയരുമെന്ന് അദ്ധ്യാപകർ ആശങ്കയറിയിച്ചു.നാലു മാസത്തിനകം പുതിയ സിലബസുണ്ടാക്കുന്നത് വെല്ലുവിളിയാണെന്നും പറഞ്ഞു.

എന്നാൽ ,വെല്ലുവിളികൾ അതിജീവിച്ച് സിലബസ് പരിഷ്കരണം പൂർത്തിയാക്കി അടുത്ത വർഷം മുതൽ പുതിയ സിലബസ് നടപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി വ്യക്തമാക്കി. സിലബസ് പരിഷ്കരണത്തിന് ഐസറിലെ പ്രൊഫസർ സുരേഷ് ദാസ് അദ്ധ്യക്ഷനായ സംസ്ഥാനതല കരിക്കുലം കമ്മിറ്റി ഉടൻ രൂപീകരിക്കും. ശിൽപ്പശാലയിൽ രൂപം നൽകിയ സിലബസ് പരിഷ്കരണ ചട്ടക്കൂട് ഈ കമ്മിറ്റിക്ക് കൈമാറും.കമ്മിറ്റിയുടെ മോഡൽ കരിക്കുലം സർവകലാശാലകൾക്ക് കൈമാറും. ബോർഡ് ഒഫ് സ്റ്റഡീസുകളാണ് സിലബസ് പരിഷ്കരിക്കേണ്ടത്. ഇത് അക്കാഡമിക് കൗൺസിൽ അംഗീകരിക്കണം.

Advertisement
Advertisement