നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചുപറയരുത്,​ എന്നെ ആക്ഷേപിച്ച വൈദികന്റെ പേരിന്റെ അർത്ഥവും എന്താണെന്ന് നോക്കണം; മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

Thursday 01 December 2022 12:20 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചുപറയരുതെന്നും, തീവ്രവാദികളെന്ന് ആരെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. എന്നെ ആക്ഷേപിച്ച വൈദികന്റെ പേരിന്റെ അർത്ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നിൽക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞത്. ഇനിയും പറയും. അഹങ്കാരം നടക്കില്ല.'- മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെയാണ് ഫാ,​ തിയോഡേഷ്യസ് മന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. അബ്ദു റഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു പരാമർശം. വിവാദമായതോടെ പരാമർശം നാക്കുപിഴയാണെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. സംഭവത്തിൽ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചിരുന്നു.