തക്കാളികർഷകർക്ക് ആശ്വാസം 15രൂപ നിരക്കിൽ തക്കാളി സംഭരണം തക്കാളികർഷകർക്ക് ആശ്വാസം

Tuesday 06 December 2022 1:34 AM IST

കൊച്ചി: വിലയിടിവിൽ നട്ടംതിരിഞ്ഞ സംസ്ഥാനത്തെ തക്കാളി കർഷകർക്ക് ആശ്വാസമായി സഹകരണവകുപ്പിന്റെ ഇടപെടൽ. കർഷകരിൽനിന്ന് 15രൂപ നിരക്കിൽ തക്കാളി സംഭരിച്ച് വിൽക്കാനുള്ള കർമ്മപദ്ധതിക്കാണ് തുടക്കമായത്. ഇതിനുപിന്നാലെ ഉയർന്ന വില വാഗ്ദാനംചെയ്ത് വ്യാപാരികൾ എത്തിത്തുടങ്ങി.

പദ്ധതിയുടെ ആദ്യഘട്ടമെന്നോണം പാലക്കാട് ജില്ലയിലെ വടകരപ്പതി , എരിത്തിയാംപതി പഞ്ചായത്തുകളിൽ നിന്നാണ് ബാങ്കുകൾ തക്കാളി സംഭരിച്ചു തുടങ്ങിയത്.

തക്കാളി കർഷകർക്ക് കിലോയ്ക്ക് ഒരുരൂപ നിരക്കിൽ മാത്രമേ നൽകാൻ സാധിക്കൂവെന്ന് ഇടനിലക്കാർ നിലപാടെടുത്തതിന് പിന്നാലെ വിപണിയിൽ ഇടപെടാൻ സഹകരണമന്ത്രി വി.എൻ. വാസവൻ, വകുപ്പിന് അടിയന്തര നിർദേശം നൽകുകയായിരുന്നു.

ഒന്നരടൺ തക്കാളിയാണ് ശനിയാഴ്ച വാങ്ങിയത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരമായി 100ടൺ തക്കാളി 15രൂപ നിരക്കിൽ സംഭരിക്കും.
ഇതിൽ ഒൻപത് ടൺ തക്കാളി കിലോയ്ക്ക് 15 രൂപ വീതം നൽകി സംഭരിച്ച് പാലക്കാട്ടേയ്ക്ക് ഒരു ടൺ,​ തൃശൂർക്ക് രണ്ടു ടൺ,​ എറണാകുളത്തേക്ക് ആറു ടൺ എന്നിങ്ങനെ സഹകരണ സംഘങ്ങൾവഴി വിപണനംചെയ്യും.

സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ കൂടുതലും നൽകാൻ വൻകിട-മൊത്ത വ്യാപാരികളും ഇടനിലക്കാരും തയ്യാറായി.


"ആവശ്യമെന്നുകണ്ടാൽ തക്കാളി കർഷകർക്ക് ന്യായവില ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതുവരെ ഈ സംവിധാനം തുടരും".
വി.എൻ. വാസവൻ, സഹകരണ മന്ത്രി

Advertisement
Advertisement