സമരക്കാർ ആവശ്യപ്പെടുന്നത് പോലെ നിർമ്മാണം നിർത്താനാകില്ല, വിഴിഞ്ഞം ലോകത്തിലെ മികച്ച തുറമുഖമാകും: സജി ചെറിയാൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിനെ പഴിചാരി എം എൽ എ സജി ചെറിയാൻ. പണി തീർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകുമെന്നും ഗതാഗത സൗകര്യമടക്കം ഇത് നാട്ടിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് പിണറായി വിജയന്റെ കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വെെകല്യമാണെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി.
തുറമുഖ നിർമാണം വേണോ വേണ്ടേ എന്നതിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടോയെന്നും യുഡിഎഫ് നിലപാട് വ്യക്തമാക്കിയാൽ നല്ലതെന്നും സജി ചെറിയാൻ ആരാഞ്ഞു. അന്നത്തെ യുഡിഎഫ് സർക്കാരാണ് അദാനിയെ കൊണ്ട് വരാൻ പറ്റില്ലെന്ന ഹെെക്കമാന്റ് നിലപാട് തള്ളി കരാർ നൽകിയത്. ഇതിന്റെ എല്ലാ ക്ലിയറൻസും ടേംസ് ഒഫ് റഫറൻസും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ടും യുഡിഎഫ് വലിയ ബാദ്ധ്യതകൾ എൽഡിഎഫിന് മേൽ നൽകി. സ്ഥലം എം പി ശശി തരൂരിന്റെ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു.
എല്ലാ ഉത്തരവാദിത്തവും പിണറായി സർക്കാരിനെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. തുറമുഖം വേണമെന്നായിരുന്നു സിപിഎമ്മിന്റെ മുൻ നിലപാട്. അന്ന് ലാൻഡ് ലോർഡ് മോഡൽ കരാർ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് യുഡിഎഫ് അംഗീകരിച്ചില്ല. അദാനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി ഉണ്ടോയെന്നും മത്സ്യതൊഴിലാളികൾക്ക് പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്യണമെന്നും അന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ലെന്ന വാദം തെറ്റാണെന്നും അന്നും ഇന്നും മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സെെന്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തെ പ്രശ്നത്തിൽ ചർച്ചകൾ ഒരുപാട് നടത്തിയതാണ്. എന്നാൽ സമരക്കാർ ആവശ്യപ്പെടുന്നത് പോലെ തുറമുഖ നിർമ്മാണം നിർത്താനാകില്ല. കാരണം അത്ര സവിശേഷതയുള്ള സ്ഥലത്ത് വലിയ സാമ്പത്തിക വളർച്ച ഉണ്ടാക്കുന്ന പദ്ധതിയാണിതെന്നും സജി ചെറിയാൻ പറഞ്ഞു.