വാഹനങ്ങളുടെ കണക്ക് സൂക്ഷിച്ചിട്ടില്ല : ധനമന്ത്രി
തിരുവനന്തപുരം: ഇടതു മുന്നണി സർക്കാർ വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ നക്ഷത്ര ചോദ്യമിടാത്ത മറുപടിയിൽ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി വാങ്ങിയ വാഹനങ്ങളുടെ വിവരം ആവശ്യപ്പെട്ട കെ.കെ. രമ എം.എൽ.എയുടെ ചോദ്യത്തിനാണ് ധനമന്ത്രി രേഖാമൂലം മറുപടി നൽകിയത്. ഓരോ ഓഫീസിനും സ്ഥാപനത്തിനും ഉദ്യോഗസ്ഥർക്കും, മറ്റ് ഉന്നതർക്കും വാഹനങ്ങൾ വാങ്ങുന്നത് ബന്ധപ്പെട്ട ഓഫീസുകളാണ്. വാഹനങ്ങൾ വാങ്ങാൻ ശുപാർശ സമർപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിച്ച് അനുമതി നൽകുകയാണ് ധനവകുപ്പ് ചെയ്യുന്നത്. ആകെ വാങ്ങിയ വാഹനങ്ങളുടെ കണക്ക് ധന വകുപ്പിൽ സൂക്ഷിച്ചിട്ടില്ല. സർക്കാരിന് കീഴിലുള്ള മുഴുവൻ വാഹനങ്ങളുടേയും വിവരങ്ങൾ "വീൽസ്"എന്ന ഡാറ്റാ ബേസിൽ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, ആവശ്യപ്പെട്ട വിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കാൻ സോഫ്റ്റ് വെയർ സജ്ജമല്ലെന്നും മറുപടിയിൽ പറയുന്നു.