* ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് * 200 കോടിയിലേറെ കൈക്കലാക്കി മുങ്ങിയ ദമ്പതികളെ തെരയുന്നു

Thursday 08 December 2022 8:23 PM IST

പണം നഷ്ടമായവരിൽ പ്രമുഖ സിനിമാ താരങ്ങളും

തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽമുടക്കി വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ താരങ്ങൾ, എൻ.ആർ.ഐക്കാർ, ഡോക്ടർമാർ എന്നിവരിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി. കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃക്കാക്കര സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലും ലഭിച്ച നാല്പതോളം പരാതികൾ പ്രകാരം 200 കോടി രൂപയോളം ഇവർ കൈക്കലാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപ മുതൽ 3 കോടി വരെ നഷ്ടപ്പെട്ടവരുണ്ട്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

മാസ്റ്റേഴ്സ് ഫിൻ കോർപ്പ്, മാസ്റ്രേഴ്സ് ഫിൻ സെ‌ർവ്, മാസ്റ്റേഴ്സ് ഫിൻ കെയ‌ർ, മാസ്റ്രേഴ്സ് ആർ.സി.സി എന്നീ സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ഏജന്റായ ജേക്കബ് ഷിജോയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു എബിൻ. ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ടുകാരെയും സെലിബ്രിറ്റികളെയും കണ്ടെത്തി തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 18 ശതമാനത്തിന് മുകളിൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജില്ലയിലെ ചില പുതുതലമുറ ബാങ്കുകളിലെ ജീവനക്കാരെയും ദമ്പതികൾ ഏജന്റുമാരാക്കി അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇവർക്ക് ഏജന്റുമാരുണ്ടെന്ന് പരാതിക്കാർ പറയുന്നു.

2014 ലാണ് സ്ഥാപനം ആരംഭിച്ചത്. ഇടപാടുകാർക്ക് വലിയ തുക ലാഭവിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

നിക്ഷേപകരെ കണ്ടത്തുന്നവർക്ക് കമ്മിഷൻ നൽകിയിരുന്നു. 2021 നവംബർ മുതൽ പണം മുടക്കിയവർക്ക് ലാഭം നൽകാതായി. ചോദിക്കുന്നവരെ ജി.എസ്.ടി പ്രശ്നം പറഞ്ഞാണ് ഒഴിവാക്കിയിരുന്നത്. പണം മുടക്കിവരിൽ ചിലർ തിങ്കളാഴ്ച എത്തിയപ്പോൾ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.

തുടർന്നാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.

മൂലേപ്പാടം റോഡിലെ വീടും സ്ഥലവും കാറും ദമ്പതികൾ വിറ്റതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ രണ്ട് ഫ്ലാറ്റുകളുള്ളതായും വിവരമുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം കൊടുത്തിട്ടില്ല.

മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകൾക്കെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്. സ്ഥലത്തില്ലാത്തവർ ഫോണിലൂടെയും പരാതികൾ പറയുന്നുണ്ട്.

പി.വി. ബേബി

അസിസ്റ്റന്റ് കമ്മിഷണർ

തൃക്കാക്കര

Advertisement
Advertisement