പഞ്ചിംഗ് മാർച്ച് 31നകം എല്ലാ ഓഫീസുകളിലും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും അടുത്ത മാർച്ച് 31ന് മുമ്പായി ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാൻ നിർദ്ദേശിച്ച് ചീഫ്സെക്രട്ടറിയുടെ സർക്കുലർ.
പഞ്ചിംഗ് നടപ്പാക്കി അതിനെ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദ്ദേശം. കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ജനുവരി ഒന്നിന് മുമ്പ് ഇത് നടപ്പാക്കിയിരിക്കണം.
നേരത്തേ നിർദ്ദേശം നൽകിയിട്ടും ഇക്കാര്യത്തിൽ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണിത്. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ്സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും. ഓരോവകുപ്പിലെയും ഒരു അഡിഷണൽ സെക്രട്ടറിയെയോ ഒരു ജോയിന്റ് സെക്രട്ടറിയെയോ അതത് വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫീസറുടെ വിശദാംശങ്ങൾ പൊതുഭരണവകുപ്പിന്
കൈമാറണം.