ലോകകപ്പ് പട്ടാഭിഷേകം കാണാൻ മോഹൻലാലും

Sunday 18 December 2022 12:00 AM IST

തിരുവനന്തപുരം: അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം കാണാൻ ലുസെയ്ൻ സ്റ്റേഡിയത്തിൽ സൂപ്പർതാരം മോഹൻലാലുമുണ്ടാകും. ബ്രസീൽ ഫാനാണ്. നെയ്മറാണ് ഇഷ്ട താരം. ബ്രസീൽ നേരത്തേ വീണെങ്കിലും വിഷമിച്ചിരിക്കാനില്ല. പെലെയ്ക്കു ശേഷം മനസ് കീഴടക്കിയ മറഡോണയോടുള്ള ഇഷ്ടം മെസിയോടുമുണ്ട്.

2014ൽ ബ്രസീലിൽ നടന്ന ഫൈനൽ കാണാനും മോഹൻലാൽ എത്തിയിരുന്നു. അന്നും ഫൈനലിൽ അർജന്റീനയുണ്ടായിരുന്നു. ജർമ്മനിക്കായിരുന്നു കപ്പ്.

മൊറോക്കയിൽ ജിത്തുജോസഫിന്റെ ചിത്രം റാമിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന മോഹൻലാൽ ഇന്നലെയാണ് ദോഹയിലെത്തിയത്. ലാലിന് ഫുട്ബാൾ ഹരമാണ്. ലോക കപ്പിനു മുന്നോടിയായി ലാൽ പുറത്തിറക്കിയ മ്യൂസിക് ആൽബം യു ട്യൂബിൽ ട്രെൻഡായിരുന്നു.

എംബാപ്പെയുടെ വന്യമായ പാച്ചിലിനെ അർജന്റീനെ പേടിക്കേണ്ടിവരുമെന്ന് ലാൽ കണക്കുകൂട്ടുന്നു. ബ്രസീൽ- സെർബിയ മത്സരത്തിൽ ബ്രസീലിന്റെ റിച്ചാലിസൺ ബൈസൈക്കിൾ കിക്കിലൂടെ ഗോളടിച്ചപ്പോൾ, മഹാസമുദ്രം സിനിമയിൽ ലാലിന്റെ കിക്ക് തപ്പിയെടുത്ത് ടോളന്മാർ പോസ്റ്റിട്ടിരുന്നു.

എന്റെ കുട്ടിക്കാലത്ത് സ്കൂളിൽ നിന്നെത്തിയാലുടൻ പുസ്തകം വലിച്ചെറിഞ്ഞ് മുടവൻമുകളിൽ വീടിനടുത്തുള്ള പറമ്പിലേക്ക് ഓടും. ഓലപ്പന്ത് ഉപയോഗിച്ചായിരുന്നു കളി. പ്രീഡിഗ്രിക്ക് എം.ജി കോളേജിലെത്തിയപ്പോഴാണ് ഫുട്ബാൾ ഉപയോഗിച്ച് കളിച്ചത്. ഫോർവേഡാണ് ഇഷ്ടപൊസിഷൻ - ലാൽ മനസ് തുറന്നു.

Advertisement
Advertisement