വിവരാവകാശത്തിൽ അലംഭാവം വേണ്ട; കമ്മിഷണറുടെ ചൂടറിഞ്ഞ് ഉദ്യോഗസ്ഥർ
മലപ്പുറം: വിവരാവകാശ അപേക്ഷകളിൽ കൃത്യമായ വിവരങ്ങൾ നൽകാതെ ചുറ്റിച്ച ഉദ്യോഗസ്ഥരെ നിയമം പഠിപ്പിച്ചും മുന്നറിയിപ്പേകിയും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കിം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മിഷന്റെ തെളിവെടുപ്പിനിടെ, ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ല എന്നെഴുതുന്നതും അപേക്ഷരെ അനാവശ്യമായി ചുറ്റിക്കുന്നതും ബോദ്ധ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ വിവരാവകാശ കമ്മിഷണറുടെ ചൂടറിഞ്ഞത്.
13 അപേക്ഷകളാണ് വിവരാവകാശ കമ്മിഷന്റെ തെളിവെടുപ്പിലെത്തിയത്. ഇതിൽ മൂന്ന് അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരായില്ല. നിസാരകാര്യങ്ങൾക്ക് കമ്മിഷന്റെ മുമ്പിൽ ഹാജരാകാതിരുന്ന കൊണ്ടോട്ടി നഗരസഭ എസ്.പി.ഐ.ഒ, കുറ്റിപ്പുറം ബ്ലോക്ക് എസ്.പി.ഐ.ഒ എന്നിവർക്കും മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയവർക്കും കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. തെളിവെടുപ്പിൽ നിന്ന് വിട്ടുനിന്ന ഈ ഉദ്യോഗസ്ഥരോടും കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എസ്.പി.ഐ.ഒ, മുൻ എസ്.പി.ഐ.ഒ എന്നിവരോടും ജനുവരി 11ന് ബന്ധപ്പെട്ട രേഖകളുമായി തിരുവനന്തപുരത്തെ കമ്മിഷന്റെ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനും വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചു.
വേണം ആ വിവരങ്ങളും
ജില്ലയിലെ മിക്ക സർക്കാർ ഓഫീസുകളും വിവരാവകാശ പ്രകാരമുള്ള അപേക്ഷകളിൽ മറുപടി നൽകുമ്പോൾ മറുപടി നൽകുന്ന ഉദ്യോഗസ്ഥന്റെ പേരും മറ്റു വിവരങ്ങളും നൽകാത്തത് കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കിം പറഞ്ഞു. വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയ ഉദ്യോഗസ്ഥന്റെ പേര് അറിയാനായി സമർപ്പിച്ച മറ്റൊരു വിവരാവകാശ അപേക്ഷ ഇന്നലെ നടന്ന തെളിവെടുപ്പിൽ കമ്മിഷന്റെ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേര്, തസ്തിക, ഓഫീസിന്റെ മേൽവിലാസം, ഉദ്യോഗസ്ഥന്റെ ഫോൺനമ്പർ, അപ്പലേറ്റ് അതോറിറ്റിയുടെ പേര് എന്നിവ നിർബന്ധമായും ഉണ്ടാകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ വ്യക്തമാക്കി.
30 ദിവസം കാത്തുനിൽക്കേണ്ട
- മറുപടികൾ നൽകാൻ 30 ദിവസം വരെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ടെന്നും അതു വേണ്ടെന്നും വിവരാവകാശ കമ്മിഷണർ ചൂണ്ടിക്കാട്ടി. മറുപടികൾ അല്ലെങ്കിൽ വിവരങ്ങൾ 30 ദിവസത്തിനകം അപേക്ഷകന്റെ കൈവശമെത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. വിവരങ്ങൾ ലഭ്യമാണെങ്കിൽ അതിനുമുമ്പേ അപേക്ഷകന് അവ നൽകാം.
- വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര അറിവില്ല. ഇതിന്റെ ഭാഗമാണ് ഫയൽ ലഭ്യമല്ല തുടങ്ങിയ മറുപടികൾ. വിവരാവകാശ ചോദ്യങ്ങൾക്ക് ഇത്തരം മറുപടികൾ നൽകരുത്. അപേക്ഷകന്റെ ചോദ്യങ്ങളിൽ ലഭ്യമായ മുഴുവൻ വിവരവും നൽകണം.
- വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ വിവരാവകാശ നിയമത്തിലെ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നതിനപ്പുറം വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ അപേക്ഷകന്റെ താത്പര്യങ്ങൾ അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തരുത്.
- ഹിയറിംഗിന് എന്ന പേരിൽ അപ്പലേറ്റ് അതോറിറ്റിയായ എക്സിക്യുട്ടീവ്/ മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥർ അപേക്ഷകരെ വിളിച്ചുവരുത്തുന്നതും വിവരാവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിവരാവകാശ അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമങ്ങളല്ല മറിച്ച് വിവരാവകാശ നിയമപ്രകാരമാകണം മറുപടികൾ നൽകേണ്ടത്.
വിവരാവകാശ അപേക്ഷകൾ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാവണം. സർക്കാരും സർക്കാർ ഓഫീസുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതേസമയം ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീർക്കാനും ശത്രുസംഹാരത്തിനുമുള്ള മാർഗ്ഗമായി വിവരാവകാശ നിയമത്തെ പൊതുജനം കാണരുത്.
വിവരാവകാശ കമ്മിഷണർ