വിസ്‌മയലോകമൊരുക്കി വാട്ടർ മെട്രോ

Wednesday 21 December 2022 12:16 AM IST

കൊച്ചി:ലോകനിലവാരമുള്ള ബോട്ടുകളും മെട്രോ റെയിൽവേ സ്റ്റേഷന് സമാനമായ ടെർമിനലുകളും. അതാണ് കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോ ടെർമിനൽ കണ്ടാൽ എയർപോർട്ട് ടെർമിനൽ പോലെ. ജെട്ടിയാണെങ്കിൽ ഇങ്ങനെയൊന്ന് ഇന്ത്യയിൽ ഇല്ല. ബോട്ടുകൾ ഹൈബ്രിഡാണ്. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടും. എ.സിയാണ്. വാതിൽ തനിയെ തുറക്കും. എൻജിൻ ശബ്ദമില്ല. ഇരട്ട ഹള്ളായതിനാൽ ഓളത്തിൽ ഉലയില്ല. വിശാലമായ ചില്ലുജാലകങ്ങളിലൂടെ കായൽഭംഗി കൺമുന്നിൽ. എട്ട് കോടിയോളം രൂപ വിലയുള്ള ബോട്ടിൽ ആധുനിക സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല.

വാട്ടർമെട്രോ ഉദ്ഘാടനത്തിന് തയ്യാറായിട്ട് മാസങ്ങളായി. പ്രധാനമന്ത്രിയെ പ്രതീക്ഷിക്കുന്നതിനാലാണ് കാലതാമസം. ബോട്ടുകളും അഞ്ച് ടെർമിനലുകളും ജീവനക്കാരും ട്രയലുകൾ കഴിഞ്ഞ് റെഡിയാണ്. എറണാകുളം-വൈപ്പിൻ റൂട്ടിലാണ് ഉദ്ഘാടനം. രണ്ടാംഘട്ടം വൈറ്റില - കാക്കനാടും.

ക്യൂ ആർ കോഡുള്ള ടിക്കറ്റോ കൊച്ചി വൺ കാർഡോ ഉപയോഗിക്കണം. മെട്രോയ്ക്കും വാട്ടർമെട്രോയ്ക്കും ഒരുമിച്ച് ടിക്കറ്റെടുക്കാം. നൂറ് പേരായാൽ പിന്നെ ബോട്ടിലേക്കുള്ള എൻട്രി പോയിന്റ് തുറക്കില്ല. ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടവും ഒരേ നിരപ്പിലാണ്. ചാടിക്കയറണ്ട. ചാടി ഇറങ്ങണ്ട. കുഞ്ഞുങ്ങൾക്കുൾപ്പെടെ 110 ലൈഫ് ജാക്കറ്റുകൾ.

കൊച്ചി കപ്പൽശാലയാണ് ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാബോട്ടുകൾ നിർമ്മിച്ചത്. ഏഴിമല, വിഴിഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസിരിസ് എന്നിങ്ങനെയാണ് ബോട്ടുകളുടെ പേരുകൾ. ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. 10-15 മിനിറ്റ്മതി. ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ പത്ത് ടെർമിനലുകളിലുണ്ടാകും. യാത്രാപഥം അൽപ്പം മാറിയാൽ അപ്പോഴറിയും വൈറ്റിലയിലെ കൺട്രോൾ റൂമിൽ. ബോട്ടുകളിൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

2019 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു 743 കോടിയുടെ പദ്ധതി. കൊവിഡാണ് വൈകിച്ചത്. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളും 10 ദ്വീപുകളിലുൾപ്പെടെ 38 ടെർമിനലുകളുമുണ്ട്. അഞ്ചെണ്ണം പൂർത്തിയായി. നാലെണ്ണം അന്തിമഘട്ടത്തിലാണ്.

ബോട്ടിന്റെ പ്രത്യേകതകൾ

• സീറ്റുകൾ: 50

• യാത്രക്കാർ: 100

• ജീവനക്കാർ: 3

• ഒരു ബോട്ടിന്റെ വില: 7.6 കോടി

ആകെ 78 ബോട്ടുകൾ

വാട്ടർമെട്രോ പൂർണതോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും.

കൊച്ചിയിലേതുപോലുള്ള വാട്ടർമെട്രോ ലോകത്ത് ആദ്യമാണ്.

സാജൻ പി. ജോൺ

ജനറൽ മാനേജർ, വാട്ടർമെട്രോ